Tuesday, April 14, 2009

തെരഞ്ഞെടുപ്പ് 09



ഈ തെരഞ്ഞെടുപ്പുകാലത്ത് പലവിധ വിവാദങ്ങളിലായി മാധ്യമങ്ങള്‍ മുക്കിക്കളഞ്ഞ ചില സുപ്രധാന രാഷ്ട്രീയ വിഷയങ്ങള്‍ * സ്വയം ഓര്‍ക്കാനും ഉറപ്പുവരുത്താനും :

കമ്പോളമല്ല, ഗവണ്‍മെന്റാണ് രാജ്യം ഭരിക്കേണ്ടതെന്ന് പ്രഖാപിക്കാന്‍.

ഭീകരതയ്ക്ക് വിത്തുവിതയ്ക്കുന്ന വര്‍ഗ്ഗീയതയെ ചെറുക്കാന്‍.

ഇന്ത്യന്‍ പൊതുമേഖല ശക്തിപ്പെടുത്താന്‍.

60% ജനങ്ങള്‍ ഉപജീവനമാര്‍ഗ്ഗം തേടുന്ന കാര്‍ഷിക മേഖലയില്‍ ചെലവാക്കുന്ന തുകയുടെ പകുതി സര്‍ക്കാര്‍ സബ്സിഡിനല്‍കുമെന്ന് പ്രഖ്യാപിക്കാന്‍.

വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, ജലം എന്നീ മേഖലകള്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തിലും ഉടമസ്ഥതയിലും സംരക്ഷിക്കാന്‍.

പി.എഫ്. പലിശ നിരക്ക് 13% ആയി ഉയര്‍ത്തുകയും പി.എഫ് തുക സ്വകാര്യ കമ്പനികള്‍വഴി ഓഹരികമ്പോളത്തിന് കൈമാറാനുള്ള യു.പി.എ. സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കുകയും ചെയ്യുമെന്ന് ഉറപ്പിക്കാന്‍.

പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണബില്‍ , ബാങ്കിംഗ് ബില്‍ , ഇന്‍ഷൂറന്‍സ് വിദേശ നിക്ഷേപ പരിധി ഉയര്‍ത്താനുള്ള ബില്‍ , എന്നിവ പിന്‍വലിക്കാന്‍.

സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍-സംസ്ഥാനസര്‍ക്കാര്‍ മേഖലകളിലും പൊതു മേഖലയിലും കഴിഞ്ഞ 15 വര്‍ഷമായി കാര്യമായി റിക്രൂട്ട്മെന്റ് നടക്കാത്തതുമൂലം ഒഴിഞ്ഞു കിടക്കുന്ന 50 ലക്ഷം വേക്കന്‍സികളില്‍ ഉടന്‍ നിയമനം നടത്തുമെന്ന് ഉറപ്പുവരുത്താന്‍.

ഇന്ത്യയുടെ പരമാധികാരവും സ്വാതന്ത്ര്യവും സാമ്പത്തിക മുന്‍ഗണനകളും തകര്‍ക്കുന്ന അന്താരാഷ്ട്ര കരാറുകളില്‍ നിന്ന് പിന്മാറുമെന്നും പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ അത്തരം കരാറുകളില്‍ ഇനി ഏര്‍പ്പെടില്ലന്നും ഉറപ്പുവരുത്താന്‍.

തൊഴില്‍ സുരക്ഷ ഉറപ്പുവരുത്താന്‍, പണിമുടക്കാനും വിലപേശാനും തൊഴിലാളികള്‍ക്കുള്ള അവകാശം സംരക്ഷിക്കാന്‍.

ഭൂപരിഷ്കരണം നടപ്പാക്കുവാനും സെസുകള്‍ക്കുവേണ്ടി അന്യായമായി കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കില്ലെന്ന് ഉറപ്പുവരുത്താന്‍.

കോര്‍പ്പറേറ്റ് നികുതി 50 ശതമാനമായി ഉയര്‍ത്താനും ഓഹരി കമ്പോളത്തിലെ ഇടപാടുകള്‍ക്ക് നികുതി ചുമത്താനുനുമുള്ള രാഷ്ട്രീയ ഇച്ഛാശക്തി കാട്ടാന്‍.

സംസ്ഥാനങ്ങളില്‍ നിന്ന് പിരിച്ചെടുക്കുന്ന കേന്ദ്രനികുതി വരുമാനം അതത് സംസ്ഥാനങ്ങള്‍ക്കുതന്നെ നല്‍കുമെന്ന് ഉറപ്പുനല്‍കാന്‍.

*Modified from PAG Bulletin

Sunday, February 15, 2009

പകരം വയ്ക്കാനാകാത്ത 'നേട്ടങ്ങള്‍‌‘

മൂന്നു കോടിയിലധികം ജനസംഖ്യയുള്ള അഫ്‌ഗാനിസ്ഥാനില്‍ എത്ര ബുദ്ധമതവിശ്വാസികളുണ്ട്? എ ഡി ആദ്യനൂറ്റാണ്ടുകളില്‍ അഫ്ഗാന്‍ പ്രദേശത്ത് പ്രബലമായിരുന്ന ബുദ്ധമതവിശ്വാസം അധിനിവേശങ്ങളുടെ തേര്‍‌ച്ചക്രങ്ങള്‍‌ക്കടിയില്‍‌പ്പെട്ട് ഇല്ലാതായ കഥ അറിയാത്തവര്‍ ചുരുങ്ങും, ചരിത്രം പഠിച്ചിട്ടുള്ളവര്‍‌ക്കിടയില്‍. ഇന്നവിടെബുദ്ധമതാനുയായികളില്ല. താലിബാനികളുടേതാകട്ടെ, ജനാധിപത്യവ്യവസ്ഥയുമായിരുന്നില്ല. എന്നിട്ടും ബാമിയാന്‍ മലയിലെ ബുദ്ധപ്രതിമകള്‍ തകര്‍‌ക്കപ്പെട്ടത് പരിഷ്കൃതലോകം ഞെട്ടലോടെയാണ് കണ്ടത്. അമൂല്യമായ ഒരു ചരിത്രസ്മാരകം, സാംസ്കാരികശേഷിപ്പ്, നിഷ്കരുണം ഉടച്ചുവീഴ്ത്തിയ പ്രവൃത്തി വംശഹത്യയോട്ഉപമിക്കപ്പെട്ടു. കടുത്ത മനുഷ്യാവകാശധ്വംസനങ്ങളിലൂടെ കുപ്രസിദ്ധരായിത്തീര്‍‌ന്നിരുന്ന താലിബാനികളുടെ നേതാവ് മുല്ലാ മുഹമ്മദ് ഒമറിന് അയാള്‍ തികച്ചും അര്‍‌ഹിക്കുന്ന ലേബല്‍, മാനവികതയുടെ മുഖ്യശത്രുക്കളിലൊരാള്‍ എന്ന മുദ്ര, കൂടുതല്‍ വ്യക്തമായി പതിയുന്നതില്‍ ബാമിയാന്‍ സംഭവവും അതിന്റേതായ പങ്കു വഹിച്ചു.

അഫ്ഗാന്‍ ദേശത്ത് ബുദ്ധപ്രതിമകളുടഞ്ഞു വീഴുന്നതിന് ഒമ്പത് വര്‍ഷം മുമ്പാണ് ഇന്ത്യയില്‍ ചരിത്രപ്രാധാന്യമുള്ള ഒരു മുസ്ലീം ആരാധനാലയം തകര്‍‌ന്നു വീണത്. പതിനാലു കോടിയില്‍ പരം മുസ്ലിം മതവിശ്വാസികളും മതേതരജനാധിപത്യവ്യവസ്ഥയുമുള്ള ഒരു രാജ്യത്ത് നടന്നുവെന്നതിനാല്‍ തന്നെ മസ്ജിദ് പൊളിക്കല്‍ താലിബാന്റെ പ്രതിമതകര്‍‌ക്കലിനെക്കാള്‍ പലമടങ്ങ് ഗൌരവമാര്‍‌ന്ന, നികൃഷ്ടമായ ഒരു കുറ്റകൃത്യമായിരുന്നുവെന്നത് വര്‍‌ഗ്ഗീയതയുടെ അന്ധത ബാധിച്ചിട്ടില്ലാത്ത ആര്‍‌ക്കും മനസ്സിലാകും. പക്ഷേ ഓരോ പ്രവൃത്തിയെയും അവയുടെ കാരണക്കാര്‍‌ക്ക് അവയിലൂടെ ലഭിക്കുന്ന നേട്ടങ്ങളെ അടിസ്ഥാനമാക്കി പുനര്‍‌നിര്‍‌വ്വചിക്കുന്നവിചിത്രസമ്പ്രദായത്തിന്റെ പ്രയോഗസാധ്യത അപാരമാണ്. മസ്‌ജിദ് തകര്‍‌ക്കല്‍ ദൌര്‍‌ഭാഗ്യകരമായ ഒരു ദുരന്തമാണെന്ന, ആ ദുരന്തത്തിനു വഴിയൊരുക്കിയവരുടെതന്നെ, ചതഞ്ഞ വ്യാഖ്യാനത്തെയും കടന്ന്, ഒരു രാഷ്ട്രീയപ്രസ്ഥാനത്തിന് അധികാരശൃംഗത്തിലേറാനായി അരങ്ങേറ്റിയ ഒരു തന്ത്രമെന്ന നിലയിലേക്ക് (ചതുരംഗക്കളത്തിലെ ഒരു സുപ്രധാനനീക്കമെന്ന പോലെ) ആ കുറ്റകൃത്യം മാറ്റി പ്രതിഷ്ഠിക്കപ്പെട്ടു. ഉടഞ്ഞുവീണ മസ്ജിദിന്റെയും സഹിഷ്ണുതയുടെയും അവശിഷ്ടങ്ങള്‍‌ക്കു മേല്‍ അമര്‍‌ന്നിരുന്ന വര്‍‌ഗ്ഗീയ-രാഷ്ട്രീയ വിഗ്രഹങ്ങള്‍ കൂടുതല്‍ ഉറപ്പുള്ളവയായി മാറി. അതിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടുന്നവര്‍ ഉണങ്ങിയ മുറിവുകള്‍ വീണ്ടുംകുത്തിത്തുരക്കുന്ന നികൃഷ്ടജീവികളെന്ന ആക്ഷേപത്തിനു വിധേയരായി.

ഒരു വശത്ത്, ആയുധത്തിന്റെയും അക്രമത്തിന്റെയും ബലത്തില്‍ കരഗതമായ അധികാരത്തില്‍ മതിമറന്ന വിഡ്ഢിയും ക്രൂരനും മതഭ്രാന്തനുമായ നേതാവ്. ഇപ്പുറത്ത്, ഭൂരിപക്ഷവര്‍‌ഗ്ഗീയത എന്ന വജ്രായുധം ‘യുക്തിപൂര്‍‌വ്വം’ ഉപയോഗിച്ച് ജനാധിപത്യത്തെ കീഴടക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കാന്‍ കഴിവുള്ള കുശാഗ്രബുദ്ധിയായ രാഷ്ട്രീയക്കാരന്‍‌ . സ്വീകാര്യതയുടെ തലത്തില്‍ ഇവര്‍ തമ്മിലുള്ള അന്തരം അനന്തതയേക്കാള്‍ വലുതാണെന്നു അഫ്ഗാനിസ്ഥാന്റെയും ഇന്ത്യയുടെയും ആധുനികചരിത്രം നമ്മെ പഠിപ്പിക്കുന്നു. “അധികാരത്തിലേക്ക് നേര്‍‌വഴി കണ്ടെത്തുക പ്രയാസമാണെന്നു തിരിച്ചറിഞ്ഞാല്‍ നേര്‍‌വഴിക്കോടുന്ന സൌമ്യവാഹനങ്ങളെ നിരാകരിച്ച് എന്തും തകര്‍‌ക്കാന്‍ പോന്ന ഒരു ബുള്‍‌ഡോസറിലേറി ലക്ഷ്യത്തിലേക്ക് പോകാനുള്ള വാസന, പോകുന്ന വഴിക്ക് തകര്‍‌ക്കപ്പെടുന്ന ഓരോന്നും, ചരിത്രസ്മാരകങ്ങളോ സഹിഷ്ണുതയോ മനുഷ്യരോ എന്തുമാകട്ടെ, തന്റെ ബുള്‍‌ഡോസറിനു ഇന്ധനമാക്കി മാറ്റാന്‍ പോന്ന ഒരു രാസപ്രക്രിയയിലെ വൈദഗ്ദ്ധ്യം, ഇതെല്ലാമൊത്തുവന്നാല്‍ ലക്ഷ്യത്തെ സാധൂകരിക്കുകയും മാര്‍‌ഗ്ഗത്തെ അപ്രസക്തമാക്കുകയും ചെയ്യുന്ന വ്യാഖ്യാനങ്ങള്‍ രൂപംകൊണ്ടു കൊള്ളുമെന്ന തിരിച്ചറിവ്.” ഇവയാണ് എല്‍.കെ. അദ്വാനിയെന്ന ഊര്‍‌ജ്ജസ്വലനായ വൃദ്ധന്റെ രാഷ്ട്രീയായുധങ്ങള്‍. ആ ആയുധങ്ങളുടെ ശക്തിയാണ് മുല്ലാ മുഹമ്മദ് ഒമറില്‍ നിന്നും അദ്ദേഹത്തെ വ്യത്യസ്തനും വോട്ടിനു പുറമേ കോര്‍പ്പറേറ്റ് കൊമ്പന്മാരുടെയും ജനാധിപത്യത്തോട് പ്രതിബദ്ധതയുള്ളവരെന്നു ആത്മാര്‍‌ത്ഥമായി ഭാവിക്കുന്ന മാധ്യമങ്ങളുടെ പോലും അംഗീകാരമുള്ളവനുമാക്കുന്നത്. എന്‍ ഡി ടി വി അദ്വാനിയുടെ ‘ആജീവനാന്തനേട്ട’ത്തിനായി, ജൂറികളുടെ പോലും എതിര്‍‌പ്പവഗണിച്ച്, പ്രഖ്യാപിച്ച പുരസ്കാരത്തെയും ഈ പശ്ചാത്തലത്തിലാണ് കാണേണ്ടത്.

അദ്വാനിയുടെ ആജീവനാന്തനേട്ടത്തെപ്പറ്റി പറയുമ്പോള്‍ അവഗണിക്കാന്‍ പറ്റാത്ത മറ്റൊരു സംഗതിയുണ്ട്. സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തെ നിര്‍‌ണ്ണായകമായി സ്വാധീനിക്കുന്ന ഒരു പ്രയോഗം അദ്വാനിയുടെ സംഭാവനയാണ്: സ്യൂഡോ സെക്കുലറിസം എന്ന പ്രയോഗം. മതേതരത്വം എന്ന സങ്കല്പം വലിയൊരളവില്‍ സ്വാധീനം ചെലുത്തിയിട്ടുള്ള ഇന്ത്യന്‍ സമൂഹത്തില്‍ മതവികാരം എന്ന നിക്ഷേപമിറക്കി ലാഭം കൊയ്യാനൊരുങ്ങുന്ന രാഷ്ട്രീയ അജണ്ടയ്ക്ക് മതേതരസങ്കല്പത്തിലധിഷ്ഠിതമായ വിമര്‍‌ശനങ്ങളെ പ്രതിരോധിക്കുകയെന്നതായിരിക്കും ഏറ്റവും വലിയ വെല്ലുവിളിയെന്നത് എളുപ്പത്തില്‍ ഊഹിക്കാവുന്ന സംഗതിയാണ്. ആ വെല്ലുവിളിയെയാണ് സ്യൂഡോ സെക്കുലറിസം എന്ന ഒറ്റ പ്രയോഗം, അതിന്റെ പ്രയോക്താക്കളെ തീര്‍‌ത്തും സന്തുഷ്ടരാക്കും വിധം, കൈകാര്യം ചെയ്യുന്നത്. സെക്കുലര്‍ എന്ന വാക്കിന്റെ മേല്‍, അതിന്റെ അര്‍‌ത്ഥസൂചനകളെ നിഷ്പ്രഭമാക്കിക്കൊണ്ട്, സ്യൂഡോ സെക്കുലര്‍ എന്ന പദപ്രയോഗത്തെ സ്ഥാപിക്കും വിധത്തിലുള്ള പ്രചാരണങ്ങള്‍ ദിനം‌പ്രതി അരങ്ങേറുന്നു. പ്രസംഗവേദികളില്‍, ടെലിവിഷന്‍ സംവാദങ്ങളില്‍, ട്രെയിന്‍ യാത്രകളില്‍, റെസ്റ്റോറന്റുകളില്‍, പബ്ബുകളില്‍ (അതേ, ‘പബ്ബു’കളില്‍ തന്നെ) ഒക്കെയും അത് ‘അര്‍‌ത്ഥഗര്‍‌ഭമായി’ മൊഴിയപ്പെടുന്നു. ഒളിഞ്ഞും തെളിഞ്ഞും ഹൈന്ദവഫാസിസത്തെ പിന്തുണയ്ക്കുന്ന സകലരും വിപരീതാശയങ്ങളുള്ളവര്‍‌ക്കു നേരെ അത് ലോപമില്ലാതെ പ്രയോഗിക്കുന്നു. വര്‍‌ഗ്ഗീയതയെയും ഹിന്ദുരാഷ്ട്ര അജണ്ടകളെയും എതിര്‍‌ക്കുന്നവര്‍, എഴുത്തുകാരും രാഷ്ട്രീയപ്രവര്‍‌ത്തകരും മുതല്‍ വിദ്യാര്‍‌ത്ഥികള്‍ വരെയുള്ളവര്‍, ഒന്നടങ്കം ‘കപടമതേതരവാദികള്‍‘ എന്ന ഒരൊറ്റ ലേബലിനാല്‍ ചുറ്റിവരിയപ്പെട്ടിരിക്കുന്നു.

ഒരിക്കല്‍ ആവേശത്തള്ളിച്ചയില്‍ നിലമറന്ന സഹയാത്രികരാല്‍ തനിക്കു നേരെ തന്നെ പ്രയോഗിക്കപ്പെട്ടെങ്കിലും സമാനതകളില്ലാത്ത ഈ പ്രതിരോധതന്ത്രം താന്‍ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനത്തിനും അതിന്റെ അനുയായികള്‍‌ക്കും വേണ്ടി സംഭാവന ചെയ്തത് അദ്വാനിയുടെ സുപ്രധാനനേട്ടങ്ങളിലൊന്നു തന്നെയാണ്. കര്‍‌സേവയ്ക്ക് ആഹ്വാനം ചെയ്തുകൊണ്ട് അദ്ദേഹം നടത്തിയ രഥയാത്രയ്ക്കൊപ്പം സ്ഥാനം പിടിക്കാനുള്ള യോഗ്യതയുണ്ട് ആ പ്രയോഗത്തിന്. ആദ്യത്തേത് അനുയായികളുടെ മനോവീര്യം കൂട്ടി, കൂടുതല്‍ അനുഭാവികളെ സമ്പാദിച്ചു. രണ്ടാമത്തേത് പ്രതിയോഗികളുടെ വായടപ്പിക്കുക എന്ന ധര്‍‌മ്മം ഏറ്റെടുത്തു. എന്‍ ഡി ടി വി സമ്മാനം നല്‍കിയാലും ഇല്ലെങ്കിലും ഈ ‘കനപ്പെട്ട സംഭാവനക‘ളുടെ പേരില്‍ അദ്വാനിയുടെ നാമം ദീര്‍‌ഘകാലം ഓര്‍‌മ്മിക്കപ്പെടുക തന്നെ ചെയ്യും. “എങ്ങനെ ഓര്‍‌മ്മിക്കപ്പെടണം” എന്നത് ഈ കാലയളവിലെ കലുഷമായ രാഷ്ട്രീയപരിവര്‍‌ത്തനങ്ങള്‍‌ക്കും അവയുടെ പരക്കെയുള്ള പ്രത്യാഘാതങ്ങള്‍‌ക്കും സാക്ഷ്യം വഹിക്കുന്ന ഓരോരുത്തരും സ്വയം ചോദിക്കേണ്ട ചോദ്യമാണെന്നു മാത്രം.



അദ്വാനിയുടെ പുരസ്കാരലബ്ധിയെപ്പറ്റി ഉന്മേഷിന്റെ പോസ്റ്റ് ഇവിടെ.

Tuesday, February 10, 2009

പഠാന്‍ സഹോദരങ്ങള്‍



ഇര്‍‌ഫാന്‍ പഠാന്‍ അരങ്ങേറി ഒരു മാച്ച് വിന്നറായി തിളങ്ങിവന്ന കാലത്ത് ശശി തരൂര്‍ 'Importance of being Irfan' എന്നൊരു കുറിപ്പെഴുതിയിരുന്നു, ഹിന്ദുവിലെ ശശി തരൂര്‍ കോളത്തില്‍. മുസ്ലീം എന്നാല്‍ ദേശവിരുദ്ധന്‍ എന്ന നീചവികാരം അങ്ങനെ ‘സുഖകരമായി‘ പടര്‍‌ന്നുകൊണ്ടിരുന്ന ഒരു സമയത്ത് ഒരു ചെറുപ്പക്കാരന്‍ വെറും ക്രിക്കറ്റ് ബാള്‍ കൊണ്ട് തെളിയിക്കുന്ന ചില കാര്യങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്ന ഒന്നായിരുന്നു ശശി തരൂരിന്റെ കുറിപ്പ്. 'അയാള്‍ ഒരു ഇന്ത്യാക്കാരന്‍, ഇന്ത്യക്കു വേണ്ടി കളി ജയിക്കുന്നു. അതിലെന്തിനാണ് മതത്തിനെ തിരുകിക്കയറ്റുന്നത്? അതിനെന്തു പ്രസക്തി?' എന്നായിരുന്നു ആ ലേഖനത്തിനു കിട്ടിയ പ്രധാനപ്രതികരണങ്ങള്‍. വായിച്ചാല്‍ തോന്നും ശശി തരൂരാണ് ഇന്ത്യയിലെ മതസ്പര്‍‌ദ്ധയ്ക്ക് പ്രധാനകാരണക്കാരനെന്ന്. 'പൊതുവേ മുസ്ലീങ്ങള്‍ ദേശദ്രോഹികള്‍. എന്നാല്‍ അതേ മതത്തിലുള്ള ഒരു സര്‍‌ക്കാരുദ്യോഗസ്ഥന്‍, ശാസ്ത്രജ്ഞന്‍, കായികതാരം ഒക്കെ സമൂഹത്തിനും രാജ്യത്തിനും വേണ്ടി അദ്ധ്വാനിച്ചാല്‍ 'ഹി ഈസ് ജസ്റ്റ് അനദര്‍ ഇന്ത്യന്‍!'. അതിന്റെ പ്രസക്തി എടുത്തുകാണിക്കുന്നവന്‍ കപടമതേതരവാദി. ' ഇതാണ് ദുഷ്ടലാക്കോടെ പ്രചരിക്കപ്പെടുന്നതും നല്ല തോതില്‍ പിന്‍‌പറ്റപ്പെടുന്നതുമായ ഒരു ‘തകര്‍‌പ്പന്‍‌‘ ചിന്ത.

എന്തായാലും ഇന്നു (ഫെബ്രുവരി 10) രാത്രി ശ്രീലങ്ക-ഇന്ത്യ 20-20 മത്സരത്തില്‍ യൂസഫും ഇര്‍‌ഫാനും, 'താടിയും തൊപ്പിയു'മുള്ള ഒരു വൃദ്ധന്റെ മക്കള്‍, ചേര്‍‌ന്ന് അവസാന‌ഓവറുകളിലെ വെടിക്കെട്ട് പ്രകടനത്തോടെ തോല്‍‌വിക്കടുത്തെത്തിയിരുന്ന ഇന്ത്യയെ വിജയിപ്പിച്ചു. ഇര്‍‌ഫാന്റെ ബാറ്റില്‍ നിന്ന്‌ ആ വിന്നിങ്ങ് ഷോട്ട് പറന്ന നിമിഷത്തിലെങ്കിലും 'മുസ്ലീം = ദേശദ്രോഹി' എന്ന നിര്‍‌ദ്ദയസമവാക്യത്തിന് അല്പമെങ്കിലും കോട്ടം തട്ടിയിട്ടുണ്ടാകുമെങ്കില്‍ അത്രയും നന്ന്.

ചിത്രത്തിന് കടപ്പാട്: dailylife.com

Monday, January 12, 2009

കൊടുക്കരുത്. വാങ്ങുക.



നിരവധി സുഹൃത്തുക്കളുടെ സാന്നിദ്ധ്യം, കവിതാവായന, വിനോദ് ശങ്കറിന്റെ സിതാര്‍ വാദനം, സനലിന്റെ (സനാതനന്‍‌‌‌‌‌‌‌) സിനിമയുടെ പ്രദര്‍‌ശനം, സര്‍‌വ്വോപരി നല്ല പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാനായി കുറെ സുഹൃത്തുക്കള്‍ ഒത്തൊരുമിക്കുന്ന ഒരു സമാന്തരപ്രസാധനസംഘത്തിന്റെ ആദ്യപുസ്തകത്തിന്റെ പ്രകാശനം എന്നിവയാല്‍ സുന്ദരമായ ഒരു അനുഭവമായിരുന്നു ജനുവരി പത്താം തീയതി ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍‌ക്കിലെ സായാഹ്നം. പ്രകാശനച്ചടങ്ങില്‍ ബുക് റിപബ്ലിക്കിനെക്കുറിച്ച് ശിവനും (വെള്ളെഴുത്ത്) ബ്ലോഗെഴുത്ത്, ബ്ലോഗിലെ കവിതകള്‍ പുലര്‍‌ത്തുന്ന മികച്ച നിലവാരം, ടി.പി. വിനോദിന്റെ കവിതകളുടെ പ്രസക്തി എന്നിങ്ങനെ പല വിഷയങ്ങളെക്കുറിച്ചും ഗോപീകൃഷ്ണന്‍, പി പി രാമചന്ദ്രന്‍, എന്‍.ജി. ഉണ്ണികൃഷ്ണന്‍, സുബൈദ ടീച്ചര്‍, വിഷ്ണുപ്രസാദ്, ഉഷാകുമാരി തുടങ്ങിയവരും സംസാരിച്ചു. ഏറ്റവും പ്രസക്തവും ആകര്‍‌ഷകവുമായ പ്രസംഗം, പക്ഷേ, കവി ക്രിസ്പിന്‍ ജോസഫിന്റെ വകയായിരുന്നു. ഏതാനും വാക്കുകള്‍ മാത്രം. ക്രിസ്പിന്‍ പറഞ്ഞതിതാണ്: “ആരും പുസ്തകം വാങ്ങിയിട്ട് മറ്റൊരാള്‍‌ക്ക് വായിക്കാന്‍ കൊടുക്കരുത്. പകരം എല്ലാവരും ഓരോ കോപ്പി വാങ്ങണം!“ (തുടര്‍‌ന്ന് ക്രിസ്പിന്‍ തന്റെ മാസ്റ്റര്‍‌പീസ് കവിതയും ചൊല്ലി.)

ക്രിസ്‌പിന്റെ വാക്കുകള്‍ ഞാനും കടമെടുക്കുന്നു. അമ്പത് രൂപ മാത്രം വിലയുള്ള ഈ സുന്ദരമായ കവിതാപുസ്തകം, ടി.പി. വിനോദിന്റെ “നിലവിളിയെക്കുറിച്ചുള്ള കടങ്കഥകള്‍”, വാങ്ങുന്നവര്‍ മറ്റു വായനക്കാരെയും ഇതു 'വാങ്ങാന്‍' പ്രേരിപ്പിക്കണം എന്നൊരഭ്യര്‍‌ത്ഥനയാണീ കുറിപ്പ്. “പെയിന്റിങ്ങുകള്‍ വില്‍ക്കാനുള്ളവയല്ല, വാങ്ങാനുള്ളവയാണ്.” എന്നു പറഞ്ഞത് കാനായി കുഞ്ഞിരാമനാണ്. കലയ്ക്കും കലാകാരനും നിലനില്‍ക്കണമെങ്കില്‍ സൃഷ്ടികള്‍‌ക്ക് വില കിട്ടുക തന്നെ വേണമെന്ന ഓര്‍‌മ്മപ്പെടുത്തലായിരുന്നു അത്. ലാഭനിര്‍‌മ്മിതി ലക്ഷ്യമാക്കാത്ത, മികച്ച പുസ്തകങ്ങളുടെ ഉത്പാദനവും വിതരണവും ഉന്നമിടുന്ന ബുക് റിപബ്ലിക്കിനെപ്പോലുള്ള ഒരു പ്രസ്ഥാനത്തിന്റെ നിലനില്പാകട്ടെ, നല്ല വായനക്കാരുടെ ആവശ്യകത കൂടിയായി മാറുന്നു. കാരണം, ഒരര്‍‌ത്ഥത്തില്‍, അവര്‍ തന്നെയാണ് ഈ പ്രസാധനസംരംഭത്തിന്റെ യഥാര്‍‌ത്ഥ ഉടമകള്‍. ‘നിലവാരമുള്ള വായന’ എന്ന സംഗതിയില്‍ നിന്ന് ഊര്‍‌ജ്ജമുള്‍‌ക്കൊണ്ട, ആ ഊര്‍‌ജ്ജത്തെ മൂലധനമായെണ്ണുന്ന ഒരു സംരംഭത്തിന്റെ ഉടമസ്ഥത മറ്റാര്‍‌ക്കാണ് അവകാശപ്പെടാനാവുക?

കൂടുതല്‍ വിവരങ്ങള്‍‌ ബുക് റിപബ്ലിക്കിന്റെ ബ്ലോഗില്‍.

(ചിത്രം: ശ്രീ. എന്‍.ജി. ഉണ്ണികൃഷ്ണനു ആദ്യപ്രതി നല്‍കിക്കൊണ്ട് ശ്രീ. പി.പി. രാമചന്ദ്രന്‍ ‘നിലവിളിയെക്കുറിച്ചുള്ള കടങ്കഥകളു’ടെ പ്രകാശനം നിര്‍‌വ്വഹിക്കുന്നു. കവി ഗോപീകൃഷ്ണന്‍, വിഷ്ണുപ്രസാദ് എന്നിവരാണ് സമീപത്ത്. ഫോട്ടോ: തുളസി.)

Sunday, January 04, 2009

ഡോക്ടറുടെ കൈയക്ഷരം

“മകന്‍ ഡോക്ടറാകും, അവന്റെ കൈയക്ഷരം അതിനു പറ്റിയതാണെ”ന്ന പഴഞ്ചന്‍ ഫലിതത്തിനു ജനത്തെ ചിരിപ്പിക്കാനുള്ള കെല്പ് കുറവാണ്. അതെന്തായാലും കുട്ടികളുടെ കൈയക്ഷരം നന്നായിരിക്കണമെന്ന് മാതാപിതാക്കളും അധ്യാപകരുമൊക്കെ ആശിക്കാറും നിഷ്കര്‍‌ഷിക്കാറുമുണ്ട്. നല്ല കൈയക്ഷരമുള്ള കുട്ടികളോട് മമത തോന്നാത്തവരും കുറയും. പക്ഷേ കുട്ടി മുതിര്‍‌ന്നു കഴിഞ്ഞാലോ? വടിവൊത്ത കൈയക്ഷരമുള്ള മുതിര്‍‌ന്നയാളിന്റെ വ്യക്തിത്വത്തില്‍ എന്തോ ഒരു തരം ബാലിശത്വമുണ്ടെന്ന തോന്നലുണ്ടെനിക്ക്. ചെറിയ കാര്യങ്ങള്‍‌ക്ക് അമിതശ്രദ്ധ കൊടുക്കുന്നത് മനസ്സിന്റെ വലിപ്പക്കുറവിനെ കാണിക്കുന്നതാകാം എന്ന ലളിതതത്വത്തില്‍ നിന്നുത്ഭവിച്ച ഒരു മുന്‍‌വിധിയായിരിക്കാം ഈ തോന്നല്‍‍. അല്ലെങ്കില്‍ “മദ്യപാനം മോശമായിരിക്കാം, പക്ഷേ മദ്യപിക്കാത്തവര്‍ പൊതുവേ കടുത്ത അരസികന്മാരായിരിക്കും.” എന്ന് പണ്ടൊരു സുഹൃത്ത് അഭിപ്രായപ്പെട്ട പോലെ തികച്ചും വ്യക്തിപരമായ ഒരു നിരീക്ഷണമാകാമത്. ഒരു പക്ഷേ, താനെഴുതുന്നത് ചിലപ്പോഴെങ്കിലും സ്വയം വായിക്കാന്‍ പറ്റാത്ത അവസ്ഥ വന്നിട്ടുള്ള ഒരുവന്റെ പരോക്ഷമായ സ്വയം പ്രതിരോധിക്കലിന്റെ ലക്ഷണമാകാനും മതി.

ഡോക്ടറുടെയടുത്തേക്ക് മടങ്ങി വരാം. സ്പഷ്ടതയുടെ കാര്യത്തില്‍ കഷ്ടതരമായ കൈപ്പടയുള്ള ഭിഷഗ്വരന്‍‌മാരെ കണ്ടിട്ടുണ്ട്, തീര്‍‌ച്ചയായും. പക്ഷേ വൈദ്യരംഗവുമായി വിദൂരബന്ധം പോലുമില്ലാത്ത പലരുടേയും കൈയക്ഷരം കണ്ടിട്ട് ലിപി ഇംഗ്ലീഷ് ആണെന്നു കഷ്ടിച്ചു മനസ്സിലാക്കാന്‍ പറ്റിയതേ ഭാഗ്യമെന്നു തോന്നിയിട്ടുണ്ട് താനും. എന്തായാലും പരിചയമില്ലാത്ത കൈപ്പടയില്‍ എഴുതിയിരിക്കുന്നത് വായിച്ചെടുക്കുമ്പോള്‍ സംഭവിക്കാവുന്ന പിശക് വീട്ടിലോ ഓഫീസിലോ തമാശയാകും, മറിച്ച് മെഡിക്കല്‍ സ്റ്റോറിലാണെങ്കില്‍ (ഗുരുതരമായ) കുഴപ്പമാകുമെന്നും നമുക്കെല്ലാവര്‍‌ക്കുമറിയാമെങ്കിലും ഡോക്ടറുടെയടുത്തു നിന്നു പ്രിസ്ക്രിപ്ഷന്‍ കൈപ്പറ്റുമ്പോള്‍ ഭുരിപക്ഷം പേരും അതേപ്പറ്റി ഓര്‍‌ക്കാറില്ലെന്നതാണ് സത്യം. കൈയിലിരിക്കുന്ന കടലാസ്സിലേക്ക് മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരന്‍ രണ്ടു മിനിറ്റ് നേരം കണ്ണുചുളിച്ചു നോക്കിയാലും അയാള്‍‌ക്കും കുറിപ്പ് തന്ന ഡോക്ടര്‍‌ക്കുമിടയില്‍ അദൃശ്യവും എന്നാല്‍ ആശങ്കയ്ക്കിടയില്ലാത്തതുമായ എന്തോ വിനിമയമുണ്ടെന്ന ഉറച്ച ധാരണയിലെന്നോണം ഹെഡ് ആന്റ് ഷോള്‍‌ഡേഴ്സിന്റെയോ ലക്സിന്റെയോ പോസ്റ്ററിലേക്ക് നോക്കി നില്ക്കുന്നതു കാണാം പലരും.


അത്രകണ്ട് മോശമല്ലാത്ത കൈപ്പടയുള്ള ഒരു ന്യൂറോ സര്‍‌ജന്‍ തന്ന പ്രിസ്ക്രിപ്ഷനുമായി ഒരു മെഡിക്കല്‍ സ്റ്റോറില്‍ പോയി, അടുത്തിടെ. സാധാരണരീതിയിലുള്ള ചെറിയ മരുന്നുകടയല്ല, എയര്‍‌കണ്ടീഷന്‍ ചെയ്ത വിശാലമായ ഷോപ്പ്. നിരവധി ജീവനക്കാരും മികച്ച സേവനവും വിലക്കിഴിവുമൊക്കെയുള്ള പേരു കേട്ട ഒരു മെഡിക്കല്‍ സ്റ്റോര്‍ ശൃംഖലയാണ് അവരുടേത്. എനിക്കു വാങ്ങേണ്ടിയിരുന്ന ഗുളികകളിലൊന്നിന്റെ പേര് Nurocol എന്നായിരുന്നു. കുറിപ്പ് വാങ്ങിയ ജീവനക്കാരന്റെ മുഖത്ത് വിശേഷിച്ചൊരു സംശയഭാവവും കണ്ടില്ല. ഷെല്‍‌ഫില്‍ നിന്ന് അതാതു ടാബ്‌ലെറ്റുകള്‍ എടുത്തു മേശമേല്‍ വച്ചപ്പോള്‍ Nurocol-നു പകരമിരിക്കുന്നത് Nuocol. വൈദ്യശാസ്ത്രസംബന്ധമായ അറിവ് പൂജ്യത്തില്‍ നിന്നും ഏറെ താഴെയായ എന്നെപ്പോലൊരാള്‍‌ ഒരക്ഷരത്തിന്റെ വ്യത്യാസത്തില്‍ വന്ന പകരക്കാരനെ തിരിച്ചറിയുമായിരുന്നില്ല. ഭാഗ്യത്തിന് ന്യൂറോകോള്‍ മുമ്പ് വാങ്ങിയിട്ടുള്ളതിനാല്‍ അപ്പോള്‍ തന്നെ കാര്യം പറഞ്ഞു. മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരന്‍ ക്ഷമാപണത്തോടെ ഗുളിക മാറ്റിത്തരികയും ചെയ്തു. കടയില്‍ നിന്ന് ഇറങ്ങുമ്പോള്‍ ആലോചിച്ചത് ഗുളികയുടെ പേര് കൃത്യമായറിയില്ലായിരുന്നെങ്കില്‍ സംഭവിക്കുമായിരുന്ന അപകടത്തെപ്പറ്റി മാത്രമായിരുന്നില്ല. ധാരാളം തവണ മരുന്നു വാങ്ങിയിട്ടുണ്ടെങ്കിലും നാളിതു വരെ വാങ്ങിയ മരുന്ന് കൃത്യമാണോ എന്നു ഡോക്ടറെ കാണിച്ച് ഉറപ്പ് വരുത്തിയിട്ടില്ല. അതു കൊണ്ട് ഒരു തവണ പോലും തെറ്റിക്കാണില്ലെന്നു ആശ്വസിക്കാനേ പറ്റൂ. ഇനി മുതല്‍ എന്തു മരുന്നു വാങ്ങിയാലും കുറഞ്ഞപക്ഷം അയല്‍‌പ്പക്കത്ത് താമസിക്കുന്ന പരിചയക്കാരനായ ഡോക്ടറെയെങ്കിലും കാണിച്ച് കൃത്യത ഉറപ്പാക്കണമെന്നു നിശ്ചയിച്ചതിനാല്‍ എനിക്ക് സമാധാനിക്കാന്‍ പറ്റിയേക്കും. പക്ഷേ അഭ്യസ്തവിദ്യര്‍‌ക്കു പോലും പ്രിസ്ക്രിപ്ഷനും മരുന്നിന്റെ ലേബലും ഒത്തു നോക്കാന്‍ പ്രയാസമാണെന്നിരിക്കെ ഇംഗ്ലീഷ് വായിക്കാന്‍ പോലും വശമില്ലാത്ത വലിയൊരു ശതമാനം ജനവുമുള്‍‌പ്പെടുന്ന ഉപഭോക്താക്കള്‍ ഭാഗ്യത്തെ മാത്രം ആശ്രയിക്കേണ്ടുന്ന അവസ്ഥ മാറേണ്ടതല്ലേ?

ഡോക്ടറുടെ മോശം കൈയക്ഷരം കാരണം യു എസില്‍ വര്‍‌ഷം തോറും 7000 പേര്‍ മരിക്കുന്നുവെന്നു 2006-ലെ ഒരു റിപോര്‍ടില്‍ കണ്ടെത്തിയതായി വിക്കിപീഡിയ പറയുന്നു. നമ്മുടെ നാട്ടിലെ കണക്കെന്താണെന്നറിയില്ല. വ്യാപകമായുള്ള ചെറിയ മരുന്നുകടകളില്‍ വൈദഗ്ദ്ധ്യം കുറഞ്ഞ ജോലിക്കാരുള്ള നാടാണ് നമ്മുടേതെന്നോര്‍‌ക്കണം. “ഈ മരുന്നില്ല, പകരം വേറെ കമ്പനിയുടേത് തരട്ടേ?” എന്നു ചോദിച്ചാല്‍ “ശരി!“ എന്നു തല കുലുക്കുന്ന ഉപഭോക്താക്കളും ഏറെയുണ്ടെന്നതും. ആശുപത്രിയുടെ ഭാഗമായുള്ള ഫാര്‍‌മസിയില്‍ നിന്നു പോലും മരുന്നു മാറിക്കൊടുത്ത സംഭവങ്ങളും കേട്ടിട്ടുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ, തന്റെ രോഗി കഴിക്കുന്നത് ശരിയായ മരുന്നാണെന്നുറപ്പു വരുത്താന്‍ കൂടുതല്‍ ശ്രദ്ധാലുവായിരിക്കേണ്ട കടമ ഡോക്ടര്‍‌ക്കില്ലേ? കമ്പൂട്ടര്‍ പ്രിന്റഡ് പ്രിസ്‌ക്രിപ്ഷനിലേക്കു മാറുന്നതിനു തടസ്സമുണ്ടോ? ടൈപ്പിങ്ങ് എറര്‍ പോലും വരാതെ പ്രിസ്ക്രിപ്ഷന്‍ നല്കുകയെന്നത് ഒരാശുപത്രിയോ ഡോക്ടറോ വിചാരിച്ചാല്‍ നടക്കാത്ത കാര്യമാണോ? അതല്ലെന്നുണ്ടെങ്കില്‍ സ്വന്തം കൈയക്ഷരത്തെ താല്കാലികമായി മറന്നു കൊണ്ട് ഓരോ അക്ഷരവും വേറിട്ടറിയുന്ന തരത്തില്‍ എഴുതാം. എഴുതുന്നത് ഉപന്യാസമൊന്നുമല്ലാത്ത സ്ഥിതിയ്ക്ക് സ്പെല്ലിംഗ് കൃത്യമായി രോഗിക്കു പറഞ്ഞു കൊടുത്ത് അയാളോട് / അവളോട് ഒരു കടലാസ്സില്‍ എഴുതിയെടുക്കാന്‍ പറയുകയുമാവാം. അങ്ങനെ ചെയ്താല്‍ മരുന്നുകടയില്‍ നിന്നു കിട്ടുന്ന സാധനം കൃത്യമാണോയെന്നു അവര്‍‌ക്ക് എളുപ്പത്തില്‍ നോക്കാമല്ലോ. ലക്ഷക്കണക്കിനു രൂപ മാസവരുമാനമുള്ള ഒരു ഡോക്ടര്‍‌ക്ക് താന്‍ കുറിച്ചു കൊടുക്കുന്ന മരുന്നു തന്നെയാണ് രോഗിക്ക് ലഭിക്കുന്നതെന്നുറപ്പു വരുത്താന്‍ മുന്‍‌കരുതലെടുക്കണമെന്നു തോന്നാത്തത് അത്ര നിസ്സാരമായ പിഴവാണോ?

പാതവക്കില്‍ മൂത്രമൊഴിക്കുന്നവനെയും ക്യൂ തെറ്റിക്കുന്നവനെയുമൊക്കെ കുറ്റം പറഞ്ഞു നാവു കഴയ്ക്കുമ്പോഴെങ്കിലും ഇത്തരം കാര്യങ്ങളില്‍ നമ്മുടെ കണ്ണുടക്കേണ്ടതില്ലേ? കമ്പ്യൂട്ടറൈസ്ഡ് പ്രിസ്സ്ക്രിപ്ഷനും മറ്റും വികസിതരാജ്യങ്ങളേക്കാള്‍ ആവശ്യം നമ്മുടേതു പോലെ ആരോഗ്യരംഗത്തെക്കുറിച്ചുള്ള അവബോധം കുറഞ്ഞ ജനതയും അനാസ്ഥയ്ക്കു പഞ്ഞമില്ലാത്ത മരുന്നുകടക്കാരുമൊക്കെയുള്ള രാജ്യത്താണ്. പക്ഷേ വിദേശത്തു നിന്നും അത്യുന്നതബിരുദങ്ങള്‍ നേടിയെത്തിയിട്ടുള്ള പ്രഗത്ഭന്മാര്‍ പോലും അവയൊന്നും അനുവര്‍ത്തിച്ചു കാണുന്നില്ല. എന്തെന്നാല്‍ മരുന്നു മാറിപ്പോയാല്‍ അപകടത്തിലാവുന്ന രോഗികള്‍ അവരുടെ ആരുമല്ലല്ലോ!


(ചിത്രത്തിന് കടപ്പാട്: photolibrary.com)