Tuesday, February 06, 2007

മയില്‍ എന്ന പെണ്‍കുട്ടി




ടി.വി. സ്ക്രീനില്‍ ന്യൂയോര്‍ക്കിലെ തെരുവിലൂടെ കമലഹാസനും ജ്യോതികയും അലസമായി നടക്കുന്നു. ഗൗതം മേനോന്റെ ട്രേഡ്‌ മാര്‍ക്ക്‌ ചടുലദൃശ്യങ്ങള്‍. ഹാരിസ്‌ ജയരാജിന്റെ ത്രസിപ്പിക്കുന്ന സംഗീതം അമേരിക്കന്‍ നഗരനിശയുടെ ആത്മാവിനെ എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നു:
"മഞ്ചള്‍ വെയില്‍ മറയുതേ
മെല്ലെമെല്ലെ ഇരുളുതേ
പളിച്ചിടും വിളക്കുകള്‍
പകല്‍ പോല്‍ കാട്ടുതേ..."

മതിലിനപ്പുറത്ത്‌ നിന്ന് മയിലിന്റെ വിടര്‍ന്ന കണ്ണുകള്‍ ടി.വി.യില്‍ തറഞ്ഞു നില്‌ക്കുന്നുണ്ട്‌. നാല്‌ മിനിറ്റു കഴിഞ്ഞാല്‍ അവള്‍ കൂരയിലേക്ക്‌ പോകും. എന്തെങ്കിലും പണിയുണ്ടാകും, അവള്‍ക്കവിടെ.

ഇത്‌ മയില്‍ എന്ന ബാലിക. പ്രായം പത്തോ പതിനൊന്നോ വരും. കോയമ്പത്തൂരില്‍ ഞാന്‍ താമസിക്കുന്ന വാടകവീടിനടുത്തുള്ള, കെട്ടിടനിര്‍മ്മാണത്തൊഴിലാളികള്‍ താമസിക്കുന്ന ഒരു താല്‌ക്കാലിക കോളനിയിലാണ്‌ ഇവളുടെ വാസം.

കഴിഞ്ഞ രണ്ടു വര്‍ഷമായി വസ്തു ഇടപാട്‌, കെട്ടിടനിര്‍മ്മാണം എന്നീ രംഗങ്ങളില്‍ മുമ്പ്‌ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള അഭിവൃദ്ധിയാണ്‌ കോയമ്പത്തൂരില്‍. ലോക്കല്‍ ദല്ലാളന്മാര്‍ മുതല്‍ വന്‍കിട ബില്‍ഡര്‍മാരും എന്‍.ആര്‍.ഐ.കളും വരെ സജീവമാണ്‌ ഇവിടുത്തെ റിയല്‍ എസ്റ്റേറ്റ്‌ രംഗത്ത്‌. നിര്‍മ്മാണത്തൊഴിലാളികള്‍ക്കും, സ്വാഭാവികമായും, നല്ല ഡിമാന്റുണ്ട്‌. മയിലിന്റെ കൂട്ടര്‍ സേലം നഗരത്തിന്റെ പ്രാന്തപ്രദേശത്തെങ്ങോ നിന്ന് കോയമ്പത്തൂരിലെത്തിയതാണ്‌. കുറെ കുടുംബങ്ങളുണ്ട്‌. തെലുങ്കും തമിഴും കലര്‍ന്ന, കേട്ടാല്‍ പ്രാകൃതമെന്നു തോന്നിയേക്കാവുന്ന, വാമൊഴിയില്‍ അന്യോന്യം സംസാരിക്കും. ആണും പെണ്ണും പണിയെടുക്കും. കുറെയധികം കുട്ടികളുമുണ്ട്‌. കൈക്കുഞ്ഞുങ്ങള്‍ മുതല്‍ കൗമാരപ്രായക്കാര്‍ വരെ. കുട്ടികളുടെ കൂട്ടത്തില്‍ എപ്പോഴും തലയെടുപ്പോടെ നില്‌ക്കുന്നവളാണ്‌ മയില്‍.

മയിലിനെപ്പറ്റി എഴുതണമെന്ന് എനിക്ക്‌ തോന്നിയതെന്തു കൊണ്ടാവും? സുന്ദരിയാണ്‌ മയില്‍. നീണ്ട കണ്ണുകളും വരച്ചുവച്ചതു പോലുള്ള പുരികങ്ങളും ആകൃതിയൊത്ത മൂക്കും നല്ല ഭംഗിയുള്ള കറുപ്പ്‌ നിറവുമൊക്കെ ചേര്‍ന്ന വളരെ ആകര്‍ഷകമായ ഒന്നാണ്‌ അവളുടെ മുഖം. പക്ഷെ മയിലിനെ ഞാന്‍ ശ്രദ്ധിക്കാന്‍ കാരണം അതായിരുന്നില്ല. ഒരിക്കല്‍ ആദിത്യനുമായി (എന്റെ മകന്‍) ടെറസില്‍ ക്രിക്കറ്റ്‌ കളിക്കുമ്പോള്‍ താഴെ റോഡിലേക്ക്‌ തെറിച്ചുപോയ പന്ത്‌ തിരികെ എറിഞ്ഞു തന്നത്‌ മയിലായിരുന്നു. ശീലത്തിന്റെ പുറത്ത്‌ "താങ്ക്സ്‌" എന്ന് അറിയാതെ പറഞ്ഞുപോയ എന്നോട്‌ ദൃഡസ്വരത്തില്‍ "യൂ ആര്‍ വെല്‍കം!" എന്നു മറുപടി പറഞ്ഞപ്പോഴാണ്‌ എണ്ണ കാണാതെ ചെമ്പിച്ച മുടിയും തിളങ്ങുന്ന കണ്ണുകളുമുള്ള ആ കുട്ടിയെ ഞാന്‍ തെല്ലൊരമ്പരപ്പോടെ ശ്രദ്ധിച്ചത്‌.

മയിലിനെപ്പറ്റി അധികമൊന്നും എനിക്കറിയില്ല. വെള്ളം നിറച്ച കുടം ഒക്കത്തുവച്ചു നടന്നു പോകുന്നതും അടുത്ത വീടുകളില്‍ പാത്രങ്ങളും വസ്ത്രങ്ങളുമൊക്കെ കഴുകിക്കൊടുക്കുന്നതും തന്നെക്കാള്‍ പ്രായം കുറഞ്ഞ കുട്ടികളെ വട്ടത്തിലിരുത്തി കളിപ്പിക്കുന്നതുമൊക്കെ കാണാറുണ്ട്‌, എപ്പോഴും. പണി ചെയ്യുമ്പോഴും കളിക്കുമ്പോഴുമൊക്കെ പ്രായത്തില്‍ കവിഞ്ഞ ദാര്‍ഡ്യമാണ്‌ അവളുടെ മുഖത്ത്‌. മയില്‍ ഒരു 'സാധുപെണ്‍കുട്ടി'യല്ല തന്നെ. തന്റെ ജീവിതത്തിലെ പരിമിതസാഹചര്യങ്ങളോട്‌ പൊരുത്തപ്പെടാനും ചുറ്റും കാണുന്ന കാര്യങ്ങളെ തന്റേതായ രീതിയില്‍ നിര്‍വ്വചിക്കാനുമുള്ള ഒരു തരം സാമര്‍ത്ഥ്യം അവള്‍ക്കുണ്ടെന്നു തോന്നിയിട്ടുണ്ട്‌, പലപ്പോഴും. അവളുടെ മുഖത്ത്‌ നോക്കി ഒരാള്‍ ചിരിച്ചാല്‍, അവള്‍ക്ക്‌ പരിചയമുള്ള ആളാണെങ്കില്‍ പോലും, അവള്‍ തിരികെ പുഞ്ചിരിക്കണമെന്നില്ല. പകരം ചിരിച്ചയാളുടെ കണ്ണിലേക്ക്‌ നോക്കും അവള്‍, ആ ചിരിയുടെ അര്‍ത്ഥം വായിക്കാനെന്നോണം. ചിലപ്പോള്‍ മാത്രം ചുണ്ടിന്റെ കോണു കൊണ്ട്‌ ഒരു ചിരി പകരം നല്‌കിയെന്നിരിക്കും. ചെയ്യുന്ന പണിക്ക്‌ അവള്‍ വിചാരിക്കുന്നത്ര പണം കൊടുത്തില്ലെങ്കില്‍ മുഖം കറുപ്പിക്കാനും മടിയില്ല മയിലിന്‌. ഗൗരവത്തോടെ കാശിന്‌ കണക്കു പറയും അവള്‍.

മറ്റു കുട്ടികളെപ്പോലെ പെട്ടെന്ന് ആഹ്ലാദമോ സങ്കടമോ ഭയമോ ഒക്കെ പ്രകടിപ്പിക്കുന്ന പ്രകൃതമല്ല മയിലിന്റേത്‌. ഞായറാഴ്ചകളില്‍ മയില്‍ താമസിക്കുന്ന താല്‌ക്കാലിക ചേരിയിലെ പുരുഷന്മാര്‍ മോണിറ്റര്‍ എന്ന വിലകുറഞ്ഞ വിസ്കി മൂക്കറ്റം കേറ്റി പരസ്പരം ലഹളകൂട്ടുന്ന പതിവുണ്ട്‌. ഉറക്കെ ചീത്ത പറയുകയും ശപിക്കുകയുമൊക്കെ ചെയ്തുകൊണ്ട്‌ സ്ത്രീകളും പങ്കു ചേരാറുണ്ട്‌ ഈ കലാപരിപാടിയില്‍. കുട്ടികള്‍ ജിജ്ഞാസയോടെയും ഭയത്തോടെയും "അടുത്തതെന്ത്‌?" എന്ന് നോക്കിനില്‌ക്കും. മയില്‍ മാത്രം നിര്‍വികാരമായ മുഖത്തോടെ ഏതെങ്കിലും കോണില്‍ സ്വസ്ഥമായി നില്‌ക്കുന്നതു കാണാം. ദീപാവലിരാത്രിയില്‍ അപ്രതീക്ഷിതമായി ഒരു കൂട്‌ കമ്പിത്തിരി ലഭിച്ചപ്പോള്‍ മാത്രമാണ്‌ മയിലിന്റെ മുഖത്ത്‌ ആഹ്ലാദം നിറഞ്ഞു കത്തുന്നത്‌ കണ്ടത്‌.

"എത്ര വരെ പഠിച്ചു?" എന്ന ചോദ്യത്തിനു മുന്നില്‍ മാത്രം മയില്‍ മുഖം താഴ്ത്തി, ശബ്ദവും. രത്തിനപുരിയിലെ നാറുന്ന മാലിന്യക്കൂനയോട്‌ ചേര്‍ന്നുള്ള സര്‍ക്കാര്‍ സ്ക്കൂളില്‍ നാലാം ക്ലാസ്സ്‌ വരെ പഠിച്ചിട്ടുണ്ടവള്‍. പഠനം നിര്‍ത്തിയിട്ട്‌ ഒരു വര്‍ഷത്തിലേറെയായി. ഫോട്ടോയെടുക്കുന്നതിലും അവള്‍ തീരെ താല്‌പര്യം കാണിച്ചില്ല. വലിയൊരു പ്രിന്റടിച്ചു തരാമെന്ന് പറഞ്ഞിട്ടും നിര്‍വികാരതയോടെ "വേണാ!" എന്നാണവള്‍ പറഞ്ഞത്‌.

മയിലിനെക്കാണുമ്പോഴൊക്കെ മനസ്സിലേക്ക്‌ തള്ളി വരുന്ന ചില വരികളുണ്ട്‌. സുഗതകുമാരിയുടേതാണ്‌, വളരെക്കാലം മുമ്പ്‌ വായിച്ചവ:
"ഇവളെ കുളിപ്പിച്ചു വാര്‍മുടി മിനുക്കിയ-
ക്കരതാരിലായ്‌ പാഠപുസ്തകക്കെട്ടും നല്‌കി,
പച്ചയും വെളുപ്പുമാം സ്കൂളുടുപ്പിടുവിച്ചു
നിര്‍ത്തുകില്‍, ഉഷസ്സു പോല്‍ ഇവളും പ്രകാശിക്കും.
ഇവളും തലയാട്ടിച്ചിരിച്ചു കൊഞ്ചിപ്പാടും:
ഇതു താന്‍ ലോകത്തേക്കും സുന്ദരമാകും രാജ്യം."

കവിത വായിക്കുന്നതും നൊമ്പരപ്പെടുന്നതുമൊക്കെ എന്തെളുപ്പം, അല്ലേ?

40 comments:

പരാജിതന്‍ said...

മയില്‍. കെട്ടിടനിര്‍മ്മാണത്തൊഴിലാളികള്‍ താമസിക്കുന്ന താല്‌ക്കാലികചേരിയിലുള്ള ഒരു പെണ്‍കുട്ടി. ഒരു ചെറിയ കുറിപ്പ്‌.

sandoz said...

കവിത വായിക്കുന്നതും നൊമ്പരപ്പെടുന്നതുമൊക്കെ എന്തെളുപ്പം, അല്ലേ?

ലജ്ജിച്ചുകൊണ്ട്‌ തന്നെ ഞാന്‍ പറയട്ടെ മാഷേ..ഈ ചോദ്യത്തിനു ഒരു ഉത്തരം ഇല്ലല്ലോ എന്റെ കൈയില്‍......

തറവാടി said...

:(

വിഷ്ണു പ്രസാദ് said...

തിരിയേണ്ടിടത്തേക്ക് തിരിയുന്നുണ്ട് നിങ്ങളുടെ കണ്ണുകള്‍...

Inji Pennu said...

മിടുക്കി കുട്ടി! എന്തിനാ സങ്കടപ്പെടുന്നത്? ആ കുട്ടീന്റെ സ്മാര്‍ട്ട്നസ്സിനെ അഭിനന്ദിക്കുകയല്ലേ വേണ്ടത്? നമ്മളെന്തിനാ അതില്‍ സഹതാപം കൊണ്ട് അതു വൃത്തികേടാക്കുന്നത്.

Inji Pennu said...

മയില്‍കുട്ടിയോട് എന്റെ ഒരു അന്വേഷണവും കൂട്ടത്തില്‍ ഉടുപ്പിനു മാച്ചിങ്ങ് അടിപൊളി കമ്മലാണ് എന്നും കൂടി പറഞ്ഞേക്കണം, പ്ലീസ്

qw_er_ty

സു | Su said...

എനിക്ക് സന്തോഷമേയുള്ളൂ. ധൈര്യവതി ആയി ഒരു കുട്ടി. ഭയക്കാതെ, കൂസാതെ കടന്നുപോകുന്നവള്‍. അവള്‍ എവിടെയും മടിച്ച്, പേടിച്ച് നില്‍ക്കില്ല. മുന്നോട്ട് പോകും.

വേണു venu said...

ഞാനും കണ്ടേ...
അതിനായി ഒരു അടയാളം.:)

ബിന്ദു said...

മിടുക്കി കുട്ടി. പക്ഷേ ഫോട്ടോ ഇടേണ്ടായിരുന്നു ‘എന്നെനിക്കു’ തോന്നുന്നു. നല്ലതു വരട്ടെ ആ കുട്ടിക്ക്. :)

പരാജിതന്‍ said...

ഇഞ്ചി,
'സഹതാപത്തിന്റെ വൃത്തികേട്‌' ഈ കുറിപ്പിലുണ്ടോ? കണ്ണീരും കടുത്ത നിറവുമൊന്നുമില്ലല്ലോ ഇതില്‍. തന്നെയുമല്ല, മയിലിനെ ഞാന്‍ പരിചയപ്പെടുത്തിയത്‌ ഒട്ടൊരു ആഹ്ലാദത്തോട്‌ കൂടിത്തന്നെയാണെന്നാണ്‌ എന്റെ തോന്നല്‍. അത്രയും നേരം മയിലിനെ നോക്കി നിന്നിട്ട്‌ കുറിപ്പിന്റെ അവസാനഭാഗത്ത്‌ എന്നെത്തന്നെ പുച്ഛത്തോടെ ഒന്നു തിരിഞ്ഞു നോക്കുക മാത്രമല്ലേ ഞാന്‍ ചെയ്തത്‌?

പിന്നെ, പഠനത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ മയിലിന്റെ മുഖവും ശബ്ദവും കുനിഞ്ഞു പോയത്‌ എന്തു കൊണ്ടാവും? സമ്പന്നകുടുംബങ്ങളിലെ കുട്ടികള്‍ സ്റ്റെയ്ന്‍സിലേക്കും ഭാരതീയ വിദ്യാഭവനിലേക്കുമൊക്കെ കുളിച്ചൊരുങ്ങിപ്പോകുന്നത്‌ കാണുമ്പോള്‍ അവള്‍ക്ക്‌ എന്തു തോന്നുന്നുണ്ടാവും? അവള്‍ക്ക്‌ തികഞ്ഞ ബുദ്ധിയും തന്റേടവുമുണ്ടെന്നത്‌ തീര്‍ച്ച. എന്നു കരുതി പത്തുവയസ്സുകാരിയായ ഒരു കുട്ടിയുടേതില്‍ നിന്ന് പാടേ വിഭിന്നമായ ഒരു സ്വപ്നലോകമാണ്‌ മയിലിന്റേത്‌ എന്നു ഞാന്‍ കരുതുന്നില്ല.

Inji Pennu said...

ഇല്ല. ഇല്ല. അതൊരു മിനി ആത്മഗതം ആയിരുന്നു. അവിടെ അത് മുഴങ്ങി കേട്ടൊ? :)

പരമു said...

ഹരീ..,നീ പണ്ട് ഉദ്ധരിച്ചുകീട്ടിട്ടുള്ളതാണെങ്കിലും ആ വരികള്‍ ശക്തമായ ഒരു ആഖ്യാനത്തിന് അതികാല്‍പ്പനികമായ ഒരു അന്ത്യം നല്‍കിയപോലെ തോന്നി.അത് ആയിടത്തില്‍ വായിച്ചപ്പോള്‍ എനിക്കു തോന്നിയത് അകാരണമായ പ്രത്യീകിച്ച് ഒരു മാനവുമില്ലാത്ത ഒരു തരം ദേഷ്യമാണ്.ഉപേക്ഷിക്കലിന്റെ അടിക്കുറിപ്പുപോലെ അതി സുന്ദരമായ കുറേ വരികള്‍..ഈ സൌന്ദര്യം അവര്‍ണ്ണനീയമാംവിധം വെറുപ്പുണ്ടാക്കുന്നു.ഒരുപക്ഷേ നീ ഉദ്ദേശിച്ചതും ഇത്തരം സങ്കീര്‍ണ്ണമായ ഒരു വായനാനുഭവമാവാം...

Promod P P said...

ഹരി മാഷെ..
അതി തീവ്രമായ എഴുത്ത്.
ഇങ്ങനെ ഉള്ളവരെ നമ്മള്‍ പല ഇടങ്ങളിലും കാണാറുണ്ട്. പക്ഷെ അവരെ ഒന്നു ശ്രദ്ധിയ്ക്കാനോ ഏറ്റവും കുറഞ്ഞത് അവരോട് മനസ്സില്‍ എങ്കിലും ഒന്നു സൌഹൃദമോതാനോ നാം ശ്രമിയ്ക്കറില്ല

ഓ.ടോ : പാലക്കാട്- കോയമ്പത്തൂര്‍ - ബാംഗളൂര്‍ റൂട്ടില്‍ മാസത്തില്‍ രണ്ടു തവണ നെട്ടോട്ടമോടുന്ന ഒരാളാണ് ഞാനും.

qw_er_ty

Peelikkutty!!!!! said...

പരിചയപ്പെടുമ്പോള്‍ നമ്മള്‍ ഓര്‍‌ക്കും/പറയും.. എന്തു സ്മാര്‍‌ട്ട് കുട്ടിയാ..സ്കൂളില്‍ പൊയിരുന്നെങ്കില്‍..ന്ന് ..അതല്ലേ നമുക്കു കഴിയുന്നുള്ളൂ!

G.MANU said...

mayilpeeli kaanu manasine nanachu...

കണ്ണൂസ്‌ said...

പരാജിതന്‍ മാഷേ, നന്നായി. ജീവിതത്തില്‍ നിന്നുള്ള ഇത്തരം കുറിപ്പുകളാണ്‌ ബ്ലോഗില്‍ കുറഞ്ഞു പോവുന്നത്‌.

മനോജ് കുമാർ വട്ടക്കാട്ട് said...

പുസ്തകങ്ങളും കളിക്കോപ്പുകളും ബാല്യവും സ്നേഹവും നിഷേധിക്കപ്പെട്ട കുട്ടികള്‍ നമ്മുടെ ഗതികേട്‌ തന്നെ.

Siju | സിജു said...

സഹതപിക്കാന്‍ അര്‍ഹതയില്ലെന്ന തിരിച്ചറിവ് നൊമ്പരമുണര്‍ത്തുന്നു
അതേ സമയം ജീവിതത്തോടുള്ള അവളുടെ സമീപനം ആശ്വാസവും

പൊന്നപ്പന്‍ - the Alien said...

ജീവിതം എന്നതു കാഴ്ചപ്പാടുകള്‍ തന്നെയെന്ന് മയിലും പറയുന്നു. ഒരടയാളം വയ്ക്കാതെ തിരികെ പോകാന്‍ വയ്യ!

nalan::നളന്‍ said...

ഹരീ..
മയിലിനെ കാണാന്‍ പറ്റുന്നില്ല. ഒന്നൂടി അപ്‌ലോഡേണ്ടിവരുമെന്നു തോന്നുന്നു. ബീറ്റയുടെ പ്രശ്നമായിരിക്കാം. പിക്കാസയിലോ മറ്റോ ഇട്ടു ലിങ്കുന്നതാണുത്തമമെന്നു തോന്നുന്നു.

മയിലിനെ കണ്ടില്ലെങ്കിലും ആ നോട്ടം കാണാന്‍ കഴിയുന്നുണ്ട്, കണ്ടിട്ടുമുണ്ട്. തെല്ലൊരാഹ്ലാദത്തിന്റെ...കടന്നുപോയ പ്രതീതി.

അടിച്ചുതളിക്കാരിയെപ്പറ്റി “..രൂപ എണ്ണിക്കൊടുക്കുന്നതാ അതിന്റെ പണിയെടുപ്പിക്കണ്ടേ..” ഇമ്മാതിരിയുള്ള പൊങ്ങച്ചങ്ങള്‍ കേള്‍ക്കുമ്പോഴൊക്കെ ചിരിച്ചുപോയിട്ടുണ്ട് അബദ്ധങ്ങളുടെ പിന്‍പറ്റലുകളെ ആശ്രയിക്കുന്നതിന്റെ പാപ്പരത്തം കണ്ടിട്ട്.

പരാജിതന്‍ said...

മയിലിനെക്കുറിച്ചുള്ള ഈ കുറിപ്പ്‌ വായിച്ച്‌, തഥാഗതന്‍ പറഞ്ഞ പോലെ, 'മനസ്സ്‌ കൊണ്ട്‌ അവളോട്‌ സൗഹൃദമോതിയ' എല്ലാവര്‍ക്കും നന്ദി.

നളാ, മയിലിന്റെ ഫോട്ടോ വീണ്ടും അപ്‌ലോഡ്‌ ചെയ്തു.

Anonymous said...

തന്റെ ചുറ്റുപാടുകളെ ഉള്‍കരുത്തിനാല്‍ നേരിട്ട് മയില്‍ വളരട്ടെ. ലജ്ജയോടെ നമുക്ക് മടങ്ങാം നമ്മുടെ സ്വന്തങ്ങളിലേക്ക്.

Anonymous said...

പരാജിതാ,
വൈകിയാണ് ഈ പോസ്റ്റ് കാണുന്നത്. മയിലിനെ പരിചയപ്പെടുത്തലിന് നന്ദി. വര്‍ണ്ണ സ്പെക്ട്രം വിരിയിച്ച് അവള്‍ വളരട്ടേ.

പരാജിതന്‍ said...

നൗഷര്‍, ലോനപ്പന്‍,
മയിലിനോട്‌ കൂട്ടുകൂടിയതിന്‌ നന്ദി.

അനംഗാരി said...

താങ്കളുടെ ബ്ലോഗിന്റെ ഒരു നിശബ്ദ വായനക്കാരനാണ് ഞാന്‍.മയിലുകള്‍ നമുക്ക് ചുറ്റുമുണ്ട്.നാമത് കാണാനോ,ശ്രദ്ധിക്കാനോ മിനക്കെടുന്നില്ല എന്ന് മാത്രം.
കൊച്ചി വാത്തുരുത്തിയിലും (വെണ്ടുരുത്തിയിലും),എറണാകുളത്തെ പേരുകേട്ട പലചേരികളിലും ഇതുപോലുള്ള മയിലുകള്‍ നമുക്ക് കാണാം.പഠിക്കാന്‍ കഴിയാതെ പോകുന്നവര്‍,ജീവിതത്തിന്റെ പ്രാരാബ്ദങ്ങളില്‍ സ്വയം ഹോമിക്കപ്പെടുന്നവര്‍..ഇവരുടെയൊക്കെ ഇന്‍ഡ്യയിലാണ് ഞാനും നിങ്ങളുമൊക്കെ പഠിക്കുകയും ജീവിക്കുകയും ചെയ്തതും, ചെയ്തുകൊണ്ടിരിക്കുന്നതും. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ നവോദയ വിദ്യാലയങ്ങളെ ഞാന്‍ അന്നും ഇന്നും എതിര്‍ക്കുന്ന ആളാണ്.രണ്ടു തരം വിദ്യ നല്‍കാന്‍ സര്‍ക്കാര്‍ തന്നെ ചെയ്ത ക്രൂരത എന്നാണ് ഞാന്‍ അതിനെ വിവരിക്കുക.നവോദയങ്ങളില്‍ മുടക്കുന്ന പണം ശരിക്കും മുടക്കേണ്ടത് പഠിക്കാന്‍ കഴിയാതെ പോകുന്ന ഇവരെപോലുള്ളവരെ ദത്തെടുത്ത് പഠിപ്പിക്കുകയും ഭാവി തലമുറയെ വാര്‍ത്തെടുക്കുകയും ചെയ്യുക എന്ന ദൌത്യത്തിനാണ്.നിര്‍ബന്ധിതവും, സൌജന്യവുമായ വിദ്യ നല്‍കുന്നതിലൂടെ മാത്രമേ നമുക്ക് നല്ലൊരു തലമുറയെ വാര്‍ത്തെടുക്കാന്‍ കഴിയൂ.

മയിലിന് ഈ ചേട്ടന്റെ സ്നേഹാന്വേഷണം പറയുക.

ദേവന്‍ said...

ഹരീ,
കറയറ്റ പരിപൂര്‍ണ്ണതയോട്‌ എനിക്കു വലിയ ബഹുമാനമാണെങ്കിലും സ്വസ്ഥമായി ഇടപെടാനാവില്ല. ഞാനെന്തെങ്കിലും ചെയ്ത്‌ അതു നശിപ്പിച്ചാലോ എന്ന ഭയമായിരിക്കാം കാരണം, ഉറപ്പായി അറിയില്ല. ഞാന്‍ വരും മുന്‍പ്‌ എല്ലാം പൊടികളഞ്ഞ്‌ തുടച്ചു പോളീഷിട്ട്‌ മിനുക്കി അടുക്കി വച്ചു തരുന്ന എന്റെ ഓഫീസ്‌ മേശപ്പുറത്ത്‌ പേപ്പറും പേനയും വാരിയിട്ട്‌ ചായക്കപ്പും വച്ച്‌ സാധാരണ പണിസ്ഥലമാക്കിയശേഷമേ ഞാന്‍ സ്വസ്ഥമായി ജോലി തുടങ്ങാറുള്ളു.

ഈ ബ്ലോഗില്‍ ഇതുവരെ ഞാന്‍ ഭയന്നിട്ട കമന്റുകളോ ഭയന്ന് ഇടാതെ പോയ കമന്റുകളോ മാത്രമേയുള്ളു. ഈ പോസ്റ്റിനോട്‌ ഞാന്‍ സ്വസ്ഥമായി ഇടപെടുന്നു.

സാധാരണമട്ടില്‍ ഹരി വര്‍ത്തമാനം പറയുന്നതുപോലെയേ എനിക്കിത്‌ വായിക്കുമ്പോള്‍ തോന്നുന്നുള്ളു. കുറേനേരം കഴിയുമ്പോള്‍ മേശക്കപ്പുറമിരുന്നു സംസാരിക്കുന്നതാണോ ഞാന്‍ അതോ ഇപ്പുറത്തിരുന്നു സംസാരിക്കുന്നതാണോ ഞാന്‍ എന്നു സംശയിച്ചുപോകുന്ന ഹരിയുടെ വര്‍ത്തമാനം പോലെ.

ഏകദേശം മയിലിനെപ്പോലെ ഒരു കുട്ടിയെ എനിക്കറിയാം. പത്തു പതിന്നാലു വയസായിക്കാണും, അതുകൊണ്ടു വര്‍ത്തമാനം കുറച്ചു കൂടി കൂടുതലാണ്‌. ചിന്നാര്‍ ചെക്ക്‌ പോസ്റ്റില്‍ മുറുക്കാന്‍ കട നടത്തുന്ന രംഗനായകി.

റിസര്‍വ്വ്‌ വനത്തില്‍ കടകള്‍ കെട്ടാനുള്ള ലൈസന്‍സ്‌ ആദിവാസികള്‍ക്കു മാത്രമേ ഫോറസ്റ്റ്‌ ഡിപ്പാര്‍ട്ട്‌മന്റ്‌ നല്കാറുള്ളു. രംഗനായകി ഒരാദിവാസിക്ക്‌
റോയല്‍റ്റി നല്‍കി അയാളുടെ പേരില്‍ കട നടത്തുന്നു.

സിഗററ്റ്‌ വാങ്ങിയിട്ട്‌ അവളോട്‌ കൂട്ടാറെന്ന സ്ഥലത്തേക്ക്‌ വഴി ചോദിച്ചാല്‍ കൃത്യമായി പറയുമോ അതോ കുഴയ്ക്കുമോ എന്ന് ആലോചിച്ചു നില്‍ക്കുമ്പോള്‍ രംഗനായകി എന്റെ കയ്യിലെ വീഡിയോ ക്യാമറയിലേക്ക്‌ നോക്കി ചോദിച്ചു
"എന്നാ, ഫാട്ടോ എടുക്കണമോ?"
"നിനക്ക്‌ ഫോട്ടോയില്‍ അഭിനയിക്കാന്‍ വലിയ ഇഷ്ടമാണോ?"
"അപ്പടിയൊന്നുമില്ല. ഇങ്കൈ വരത ടൂറിസ്റ്റ്‌ എല്ലാം ആദ്യം അന്ത ബോര്‍ഡ്ക്കു മീതേ ഇരിക്കിറ ഹനുമാന്‍ കൊരങ്കുകളോടെ ഫോട്ടോ പിടിക്കും. അപ്രം ഇവിടെ വന്ത്‌ എന്നോടെ ഫോട്ടോയും പിടിക്കും. അത്‌ സാധാരണ."
എനിക്കൊരടി കിട്ടിയതുപോലെ തോന്നി.
"വേണ്ട കുട്ടി.എനിക്കു ഫോട്ടോയൊന്നുമെടുക്കേണ്ട."

രംഗനായകിയെയും അനുജത്തി തേന്മൊഴിയേയും എന്നെങ്കിലും കൂമന്‍പള്ളിയില്‍ പോസ്റ്റാക്കണമെന്ന് കരുതിയതാണ്‌. അവരെക്കുറിച്ച്‌ ഹരി എഴുതിക്കഴിഞ്ഞതുകൊണ്ട്‌ ഇനി ഞാന്‍ കൂടെ ആവര്‍ത്തിക്കുന്നില്ല.
[ഞാന്‍ വെക്കേഷനിലായിരുന്നപ്പോഴിട്ട പോസ്റ്റാണല്ലേ? ഇപ്പോഴാണ്‌ കണ്ടത്‌]

അപ്പു ആദ്യാക്ഷരി said...

"ദീപാവലിരാത്രിയില്‍ അപ്രതീക്ഷിതമായി ഒരു കൂട്‌ കമ്പിത്തിരി ലഭിച്ചപ്പോള്‍ മാത്രമാണ്‌ മയിലിന്റെ മുഖത്ത്‌ ആഹ്ലാദം നിറഞ്ഞു കത്തുന്നത്‌ കണ്ടത്‌."

നല്ല ലേഖനം.

ശിശു said...


ഈ ബ്ലോഗില്‍ ഇതുവരെ ഞാന്‍ ഭയന്നിട്ട കമന്റുകളോ ഭയന്ന് ഇടാതെ പോയ കമന്റുകളോ മാത്രമേയുള്ളു. ഈ പോസ്റ്റിനോട്‌ ഞാന്‍ സ്വസ്ഥമായി ഇടപെടുന്നു.

ദേവരാഗം പറഞ്ഞത്‌ കോപ്പിചെയ്യുന്നു.
അപരാജിതനായ ഹരിമാഷെ:) പോസ്റ്റ്‌ ഇന്നാണ്‌ കണ്ടത്‌, അവധിയിലായിരുന്നതിനാള്‍ വൈകിപ്പോയി.
മയിലിനോട്‌ ശിശുവിന്റെ അന്വേഷണം പറയുക.
അവളെ അക്ഷരം പഠിപ്പിക്കാന്‍ താങ്കള്‍ വിചാരിച്ചാല്‍ കഴിയില്ലേ?, എങ്കില്‍ അതുമാത്രമാകും മയിലിനോട്‌ ചെയ്യാന്‍ കഴിയുന്ന ഏറ്റവും നല്ല സഹായം.
മയിലിനെക്കുറിച്ചെഴുതാന്‍ തോന്നിയവികാരം അഭിനന്ദനീയം തന്നെ.

പരാജിതന്‍ said...

അനംഗാരി, നന്ദി. യോജിക്കുന്നു.

ദേവാ, രംഗനായകിയുടെ വാക്കുകള്‍ കേള്‍ക്കാന്‍ കഴിയുന്നുണ്ട്‌, ശരിക്കും.
എങ്കിലും, അല്‌പം സ്വാര്‍ത്ഥതയുള്ളതു കാരണം, കൂമന്‍പള്ളിയില്‍ വരാനിടയുണ്ടായിരുന്ന ആ കുറിപ്പ്‌ വായിക്കാന്‍ കഴിയില്ലല്ലോ എന്നൊരു വിഷമം.

അപ്പു, ശിശു, നന്ദി.

ശിശു, താങ്കള്‍ പറഞ്ഞത്‌ ശരിയാണ്‌. ആ കുട്ടിയ്ക്ക്‌ വിദ്യാഭ്യാസം കൊടുക്കാന്‍ പറ്റുമോ എന്നാലോചിക്കുന്നതിനു പകരം വിസ്കിയും നുണഞ്ഞിരുന്ന് ഇങ്ങനെയൊരു കുറിപ്പെഴുതുന്നതിന്റെ അപഹാസ്യതയെപ്പറ്റി ഞാനും ചിന്തിച്ചിട്ടുണ്ട്‌. പക്ഷേ, ഒരു വ്യക്തിയെന്ന നിലയ്ക്ക്‌ ധാരാളം പരിമിതികളുണ്ട്‌ എനിക്ക്‌. തന്നെയുമല്ല, മയില്‍ നിരക്ഷരയല്ല. അവളെപ്പോലെ സമര്‍ത്ഥയായ ഒരു കുട്ടിയ്ക്ക്‌ വേണ്ടത്‌ പരിപൂര്‍ണ്ണ വ്യക്തിത്വവികാസത്തിനുതകുന്ന ചുറ്റുപാടുകളാണെന്നാണ്‌ എന്റെ തോന്നല്‍.

അപ്പൂസ് said...

ദേവേട്ടന്‍റെ കുറിപ്പിലൂടെയാണ് ഇവിടെത്തിയത്‌.. പറയാനുള്ളതൊക്കെ എല്ലാവരും പറഞ്ഞു കഴിഞ്ഞു.. മയിലിനു നല്ലതു വരട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

സാജന്‍| SAJAN said...

അപ്പൂസിന്റെ പോസ്റ്റില്‍ ദേവേട്ടന്‍ ഇട്ട കമന്റ് കണ്ടാണ് ഇതു വഴി വന്നത്..
നന്നായി..ഈ പോസ്റ്റ്..മയിലിനെ പരിചയപ്പെടുത്തിയതിനു നന്ദി!!

ഗുപ്തന്‍ said...

സഹതാപം വൃത്തികേടായിരിക്കാം.. പക്ഷേ എനിക്ക് കരയാതിരിക്കാനാവുന്നില്ലല്ലോ...

പ്രാര്‍ത്ഥന എന്ന വ്യര്‍ത്ഥവാക്കില്‍ സ്വാന്തനപ്പെടാന്‍ ശ്രമിക്കുന്നു.

ദേവേട്ടാ..പോസ്റ്റ് ചെയ്യുന്നതുപോലെ ഒരുപക്ഷേ അതിനെക്കാള്‍ പ്രധാനപ്പെട്ട ബ്ലോഗിംഗ് ആക്റ്റിവിറ്റിയാണ് കമന്റിടുക എന്ന പാഠം നിങ്ങള്‍ എപ്പോഴും ഓര്‍മ്മപ്പെടുത്തുന്നു. നന്ദി.

പരാജിതന്‍ said...

മയിലിനെക്കാണാനെത്തിയ അപ്പൂസിനും സാജനും മനുവിനും നന്ദി. അപ്പൂസിന്റെ പോസ്റ്റ് കണ്ടു. ദേവന്റെ കമന്റും.

മനു, ശരിയാണ്, ദേവന്റെ കമന്റുകളില്ലായിരുന്നെങ്കില്‍ ബൂലോകം ഇപ്പോഴുള്ളതിന്റെ പകുതി പോലും സജീവമാകില്ലായിരുന്നുവെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. (പോസ്റ്റുകളുടെ കാര്യം പ്രത്യേകം പറയേണ്ടല്ലോ!)

Sha : said...

നന്നായി..

Rasheed Chalil said...

നിശ്ശബ്ദമായി ഞാന്‍ തിരിച്ച് നടക്കുന്നു...

മൂര്‍ത്തി said...

ഇന്നാണിത് കണ്ടത്..ഡാലിയുടെ പോസ്റ്റ് വഴി..
നന്നായിട്ടുണ്ട്..സല്‍മയും ഇതും ചേത്ത് വായിച്ചാല്‍‍ കൂടുതല്‍ ഒരിത് തോന്നും...

നവരുചിയന്‍ said...

ചെറിയ പരാജയങ്ങള്‍ ഏറ്റു വാങ്ങേണ്ടി വരുമ്പോള്‍ ഉടനെ സ്വയം നശിപികുന്ന മലയാളി ഉറപായും വയികേണ്ട ഒരു രചന ...
അഭിനന്ദനം

അചിന്ത്യ said...

അയ്യോ...ഹരീ...
മയിലാണു പെണ്‍കുട്ടി.
എന്താ ചെയ്യാന്‍ പറ്റാ? എത്ര മക്കളാ ഇങ്ങനെ?
റ്റ്രെയിനിലും, ബസ്സിലും, എല്ല്ലാടത്തും.
ആരൊക്കെ കൊത്തി വലിക്കും?എത്ര്യൊക്കെ ചീത്ത വാക്കുകള്‍ പറയണ്‍റ്റി വരും, കേക്കണ്ടി വരും? എത്ര ജീവിതം മരിച്ച് തീര്‍ക്കണ്ടി വരും?

പാമരന്‍ said...

പേര(റിയാത്തോരു) പെണ്‍കിടാവേ
നിന്‍റെ നേരറിയുന്നു ഞാന്‍ പാടുന്നൂ
(കോതംബക്കതിരിന്‍റെ) നിറമാണ്‌
പേടിച്ച പേടമാന്‍ മിഴിയാണ്‌..

കയ്യില്‍ വളയില്ല കാലില്‍ കൊലുസില്ല
മെയ്യില്‍ അലങ്കാരമൊന്നുനില്ലാ
മയ്യെഴുതിച്ചു മയിലാഞ്ചി ചാര്‍ത്തീ
ചുറ്റും കൈകൊട്ടിപ്പാടാനുമാരുമില്ലാ

jp said...

ഹരീ,
ഞാന്‍ മയിലുകളെപ്പറ്റി ചില വിവരങ്ങള്‍ തെരയുന്നതിനിടയിലാണ് ഈ മയിലെ കണ്ടത്.
ഹരിയുടെ വാക്കുകളിലൂടെ ഞാന്‍ അവളെ ഇന്നു കണ്ടു..
തെരുവോരങ്ങളില്‍ ഇതു പോലെത്ര ബാല്യങ്ങള്‍!