Sunday, October 22, 2006

ഒക്‍ടേവിയോ പാസിന്റെ മൂന്ന് കവിതകള്‍

1. യൌവനം

തിരയുടെ കുതിപ്പിന്‌
ഏറെ വെണ്‍മ
ഓരോ മണിക്കൂറും
ഏറെ ഹരിതം
ഓരോ ദിനവും
ഏറെ ചെറുപ്പം
മരണം

2. ഉദ്യാനത്തിലെ സംഗീതമേള
(വീണയും മൃദംഗവും)

മഴയുതിര്‍ന്നു.
ഈ വിനാഴിക ഒരു ഭീമന്‍ ദൃഷ്ടിയാകുന്നു.
അതിനുള്ളില്‍ പ്രതിബിംബങ്ങളെന്നോണം നാം വരികയും പോകുകയും ചെയ്യുന്നു.
സംഗീതത്തിന്റെ നദി
എന്റെ രക്തത്തില്‍ പ്രവേശിക്കുന്നു.
ഞാന്‍ 'ശരീര'മെന്നു പറയുമ്പോള്‍ അത്‌ 'കാറ്റെ'ന്ന് മൊഴിയുന്നു.
ഞാന്‍ 'ഭൂമി' എന്ന് പറയുമ്പോള്‍ അത്‌ മൊഴിയുന്നു: "എവിടെ?"
ലോകം ഒരു ഇരട്ടപ്പുഷ്പമായി വിടരുന്നു:
ഇവിടേയ്ക്കെത്തിയതിന്റെ വേദന,
ഇവിടെയായിരിക്കുന്നതിന്റെ ആനന്ദം.
ഞാന്‍ നടക്കുന്നു, സ്വന്തം സത്തയിലേയ്ക്ക്‌ നഷ്ടപ്പെട്ടു കൊണ്ട്‌.

3. ദിനാരംഭം

കാറ്റിന്റെ കരങ്ങളും ചുണ്ടുകളും
ജലത്തിന്റെ ഹൃദയം
യൂക്കാലിപ്റ്റസ്‌
മേഘങ്ങള്‍ തമ്പടിക്കുമിടം
ഓരോ ദിവസവും ജനിക്കുന്ന ജീവിതം
ഓരോ ജീവിതത്തിലും ജനിക്കുന്ന മരണം
ഞാന്‍ മിഴികള്‍ തിരുമ്മുന്നു:
ആകാശം ഭൂമിക്കു മേല്‍ നടക്കുന്നു.

5 comments:

പരാജിതന്‍ said...

സംഗീതത്തിണ്റ്റെ നദി പോലെ രക്തത്തില്‍ പ്രവേശിക്കുന്നു പാസിണ്റ്റെ കവിതയും.

Abdu said...

ചിന്തിപ്പിക്കുന്ന വരികള്‍,

കവിയെകുറിച്ചും എഴുതുക,

-അബ്ദു-

Siju | സിജു said...

പരിഭാഷ കവിത പോലെ തന്നെ മനോഹരമായിരിക്കുന്നു

രാജ് said...

പാസിനെ കുറിച്ചു വായിക്കുകയായിരുന്നു. കവിതകള്‍ പരിഭാഷപ്പെടുത്തി കാണുവാനായതില്‍ സന്തോഷം.

പരാജിതന്‍ said...

അബ്ദു, നന്ദി. കവിയെക്കുറിച്ച്‌ എഴുതാം, അടുത്ത പോസ്റ്റില്‍. സിജുവിന്‌ നന്ദി. പിന്‍മൊഴീ, ഇത്‌ എണ്റ്റെ 'സൃഷ്ടി'കളല്ലല്ലോ! ഞാന്‍ വെറും പരിഭാഷകന്‍. പാസാര്‌? ഞാനാര്‌? കൃഷ്ണന്‍ നായരുടെ ഭാഷയില്‍ പറഞ്ഞാല്‍ "നക്ഷത്രമെവിടെ? പുല്‍ക്കൊടിയെവിടെ?" കമണ്റ്റിന്‌ നന്ദി. പെരിങ്ങോടന്‍, നന്ദി.