Wednesday, December 24, 2008

തിന്മയ്ക്ക് പടച്ചട്ട വില്ക്കുന്നവര്‍

ദൃശ്യവും ശബ്ദവും ഒരുമിച്ചു തരുന്ന ടെലിവിഷന്‍ എന്ന മാധ്യമത്തില്‍, സം‌പ്രേഷണം ചെയ്യുന്നത് ഏതെങ്കിലും അസംബന്ധനാടകത്തിന്റെ മിനിസ്ക്രീന്‍ പതിപ്പോ അക്ഷരവൈരികള്‍‌ ‍നിര്‍‌മ്മിച്ച ചവറ്‌ സീരിയലോ മറ്റോ അല്ലെന്നുണ്ടെങ്കില്‍, ഇപ്പറഞ്ഞ ദൃശ്യത്തിനും ശബ്ദത്തിനും തമ്മില്‍ കണിശമായതോ ഒഴുക്കന്‍ മട്ടിലുള്ളതെങ്കിലുമോ ആയ ബന്ധമുണ്ടായിരിക്കണമെന്നത് ശരാശരി ബുദ്ധിയുള്ള ആര്‍‌ക്കുമറിയാവുന്ന സംഗതിയാണല്ലോ. ഇനി സാമാന്യജനത്തിനു അതേപ്പറ്റി വലിയ ധാരണയൊന്നുമില്ലെന്നു വാദിച്ചാല്‍ പോലും ഒരു ടെലിവിഷന്‍ ചാനലിന്റെ ന്യൂസ് എഡിറ്റര്‍‌ക്ക് തീര്‍‌ച്ചയായും ഓര്‍‌മ്മയുണ്ടായിരിക്കേണ്ട കാര്യമാണതെന്നതില്‍ തര്‍‌ക്കത്തിനു വകുപ്പില്ല. അതു കൊണ്ടു തന്നെ, ഇന്നലെ, അതായത് ഡിസംബര്‍ ഇരുപത്തിമൂന്നാംതീയതി, കൈരളി ചാനലില്‍ രാത്രി 10.30 നുള്ള വാര്‍‌ത്ത ‘കാണുകയും കേള്‍‌ക്കുകയും’ ചെയ്തവരാരും തന്നെ അത് എഡിറ്റ് ചെയ്തയാള്‍‌ക്ക് എന്തെങ്കിലും കൈയബദ്ധം പറ്റിയതായി കരുതിയിരിക്കാനിടയില്ല. പക്ഷേ ആ വാര്‍‌ത്തയിലെ ഒരു സുപ്രധാനഭാഗം യുക്തിബോധമുള്ള ഏതൊരാളുടേയും പുരികം ചുളിപ്പിച്ചിട്ടുണ്ടാകും. മാലേഗോണ്‍ സ്ഫോടനവുമായി ബന്ധപ്പെട്ടഎ ടി എസിന്റെ അന്വേഷണത്തെ സംബന്ധിച്ച വാര്‍‌ത്താശകലമായിരുന്നു അത്. അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും ഹിന്ദുമതമൌലികവാദികളുടെ പങ്ക് കൂടുതല്‍ വ്യക്തമാകുന്നുവെന്നുമാണ് വാര്‍‌ത്തയുടെ ശ്രവ്യഭാഗം. അതോടൊപ്പം കാണിച്ച ദൃശ്യങ്ങളിലാകട്ടെ, മാലേഗോണ്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായ സന്യാസിനിയുടെയും സൈനികന്റെയും ചിത്രങ്ങള്‍, തികച്ചും ന്യായമായി, കാണിക്കുകയും ചെയ്തു. പക്ഷേ അവരുടെ ചിത്രങ്ങളോടൊപ്പം മറ്റൊരു ദൃശ്യവും അങ്ങേയറ്റം പ്രാധാന്യത്തോടെ പ്രത്യക്ഷപ്പെട്ടു. മറ്റൊന്നുമല്ല, മുംബൈയില്‍ ഭീകരാക്രമണസമയത്ത് തീ പടര്‍‌ന്ന നിലയിലുള്ള താജ് ഹോട്ടലിന്റെ ചിത്രം! മാലേഗോണ്‍ സ്ഫോടനരംഗത്തിന്റെ ചിത്രമില്ലാഞ്ഞതു കാരണം അബദ്ധത്തില്‍‌ ഈ ചിത്രം വന്നു പോയതാണെന്നു കുട്ടികള്‍ പോലും പറയില്ല. പിന്നെ എന്തു കൊണ്ടായിരിക്കും വാര്‍‌ത്തയില്‍ ആ ദൃശ്യം പ്രത്യക്ഷപ്പെട്ടത്? മാലേഗോണ്‍ സ്ഫോടനക്കേസ് അന്വേഷിക്കുന്ന എ ടി എസിന്റെ തലവനായിരുന്ന ശ്രീ ഹേമന്ത് കാര്‍‌ക്കറെ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നതു കൊണ്ട് താജ് ഹോട്ടല്‍ ദൃശ്യത്തിനു അവിടെ പ്രസക്തിയുണ്ടന്നോ എല്ലാ ഭീകരാക്രമണത്തെയും ഒരേ കണ്ണുകൊണ്ട് കാണണമെന്ന സന്ദേശമാണ് അത് തരുന്നതെന്നോ ഒക്കെ സി പി എമ്മിന്റെയും കൈരളിയുടെയും ജോണ്‍ ബ്രിട്ടാസിന്റെയും മറ്റും കടുകടുത്ത ആരാധകര്‍ പോലും വാദിക്കുമെന്നും തോന്നുന്നില്ല. അപ്പോള്‍ മേല്‍പ്പറഞ്ഞ വാഗ്-ദൃശ്യസംയോജനത്തിന്റെ ലക്ഷ്യം വേറെയാണെന്നത് വ്യക്തം. മുംബൈയിലെ ഭീകരാ‍ക്രമണത്തില്‍‌ ‍സംഘ് പരിവാറിന്റെയും മൊസാദിന്റെയും അമേരിക്കയുടെയുമൊക്കെ കരങ്ങളാണുള്ളതെന്ന കാല്‍‌ക്കാശിനു വിലയില്ലാത്ത ഗൂഢാലോചനാസിദ്ധാന്തം അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്ന അല്പബുദ്ധികള്‍‌ക്ക് ഒതുക്കത്തില്‍ പ്രഖ്യാപിച്ച പ്രതീകാത്മകപിന്തുണയായിരുന്നു കൈരളിയുടേത്.

തങ്ങളുടെ താല്പര്യങ്ങള്‍‌ക്ക് കടകവിരുദ്ധമായ വാര്‍‌ത്തകളെ തമസ്കരിക്കുക, അവയെപ്പറ്റി മൌനം പാലിക്കുക തുടങ്ങിയ കാര്യങ്ങള്‍ മാധ്യമങ്ങള്‍ നിരന്തരമായി ചെയ്യുന്നുണ്ടെന്നത് ഏവര്‍‌ക്കുമറിയാം. എന്നാല്‍ മേല്‍‌പ്പറഞ്ഞ കാര്യത്തില്‍ സംഭവിച്ചത്, വളരെ അപൂര്‍‌വ്വമൊന്നുമല്ലെന്നിരിക്കിലും, തന്ത്രപരമായ ഒരു ദൃശ്യസൂചന വഴി പ്രേക്ഷകന്റെ തലച്ചോറിലേക്ക് അലക്ഷ്യവും അസത്യാത്മകവുമായ ഒരു വിധിപ്രസ്താവത്തിന്റെ മയക്കുമരുന്ന് കുത്തിവയ്ക്കാന്‍ ഒരു മാധ്യമം നടത്തിയ ദയനീയപരിശ്രമമാണ്. വിവേചനശക്തിയുള്ള പ്രേക്ഷകന്റെ മുന്നില്‍ കൈരളിയുടെ പരിശ്രമം പരിഹാസ്യമായിത്തീരുമെന്നതിലുപരി മതമൌലികവാദത്തിനും ഭീകരതയ്ക്കുമൊക്കെയെതിരേ പ്രതിരോധമുയര്‍‌ത്താന്‍ സന്നദ്ധരാ‍യ സുമനസ്സുകള്‍ ഗൂഢാലോചനാസിദ്ധാന്തങ്ങളുടെ പല തരം കെണികളെപ്പറ്റി കരുതലോടെയിരിക്കണമെന്ന വസ്തുതയിലേക്കാണ് ഇത്തരം ‘എഡിറ്റിങ്ങ് ടെക്നിക്കുകള്‍‘ വിരല്‍ ചൂണ്ടുന്നത്.

‘ഷേപ് ഓഫ് ദ ബീസ്റ്റി’ല്‍ അരുന്ധതി റോയ് ഇങ്ങനെ പറയുന്നു:
“ഒരു സമയത്ത്, തെഹ‌ല്‍‌ക്കയുടെ വെളിപ്പെടുത്തല്‍ സംഭവിച്ചപ്പോള്‍, ഞാന്‍ കരുതി, ദൈവത്തിനു സ്തുതി, ബിജെപിയില്‍ അഴിമതിക്കാരുണ്ടായതിന്, അവരിലാരൊക്കെയോ കോഴവാങ്ങിയെന്നതിന്. സങ്കല്പിച്ചു നോക്കൂ, അവര്‍ പ്രത്യയശാസ്ത്രപരമായ നിലപാടു മാത്രമുള്ള അഴിമതിരഹിതരായിരുന്നുവെങ്കില്‍ സ്ഥിതി എത്രത്തോളം കൂടുതല്‍ ഭയാനകമായിരുന്നേനെയെന്ന്! എനിക്ക്, കറയറ്റ പ്രത്യയശാസ്ത്രയുദ്ധങ്ങള്‍ ശരിക്കും കൂടുതല്‍ ഭയാനകമാണ്.”

ഭയാനകമായ സമരങ്ങളിലേര്‍‌പ്പെടരുതെന്നതല്ല അരുന്ധതിയുടെ വാദം, സത്യത്തില്‍. ആത്യന്തികമായ തിന്മകളെ ആദര്‍‌ശവത്‌കരിക്കാന്‍ പോന്ന (അഴിമതിരാഹിത്യം, വികസനം എന്നിവ പോലുള്ള) ഘടകങ്ങളുടെ സാന്നിദ്ധ്യമാണ് ഏറ്റവും അപകടകരമെന്ന സൂചനയാണ് അവരുടെ വാക്കുകളില്‍ പ്രതിഫലിക്കുന്നത്. ചെയ്യാത്ത തെറ്റിനു പഴി കേള്‍‌ക്കേണ്ടി വരുന്ന ഒരു ക്രിമിനലിനു സത്യത്തില്‍ ആ പഴിയെന്നതും അത്തരമൊരു ആദര്‍‌ശവത്കരണസാധ്യതയാണ്. ലളിതമായ ഒരുദാഹരണമെടുക്കാം: ശിക്ഷിക്കപ്പെടാന്‍ പര്യാപ്തമാംവിധം തെളിവുകളുള്ള ഒരു കൊലപാതകക്കുറ്റത്തിന് കോടതിമുറിയില്‍ വിചാരണ നേരിടുന്ന പ്രതിക്കു നേരെ തീര്‍‌ത്തും വ്യാജമായ കുറേ കുറ്റാരോപണങ്ങള്‍ പ്രോസിക്യൂട്ടറാല്‍ ഉന്നയിക്കപ്പെട്ടാല്‍ എന്തു സംഭവിക്കും? ‘കുറ്റവാളി’ എന്ന ലേബലിനു മേലെ ‘അനീതിയുടെ ഇര’ എന്ന ലേബല്‍ പതിയുമ്പോള്‍ തുറന്നു കിട്ടുന്നത് യഥാര്‍‌ത്ഥകുറ്റകൃത്യം (കുറഞ്ഞപക്ഷം കേള്‍‌വിക്കാരുടെ മനസ്സുകളിലെങ്കിലും) ലഘൂകരിക്കപ്പെടാനുള്ള അസുലഭമായ സാധ്യതയാണ്. അത്തരം സാധ്യതകളുടെ പെരുമഴയാണ് ഗൂഢാലോചനസിദ്ധാന്തക്കാര്‍ ഛിദ്രശക്തികളുടെ മേല്‍ വര്‍‌ഷിക്കുന്നത്. തിന്മയ്ക്ക് ആശ്വാസപൂര്‍‌വ്വം എടുത്തണിയാനുള്ള ദൃഢമായ പടച്ചട്ടകളുടെ ആദായവില്പനശാലകളാണ് ഗൂഢാലോചനാസിദ്ധാന്തങ്ങളും അവയുടെ പ്രയോക്താക്കളും. കൈരളിയിലെ ‘ദൃശ്യവിസ്മയം’ കണ്ടവരുടെ കൂട്ടത്തില്‍ അത്തരത്തില്‍ ആശ്വാസം കൊണ്ടവരുണ്ടാകുമെന്ന കാര്യം ആ ചാനലിലെ എഡിറ്റിങ്ങ് വിശാ‍രദന്മാര്‍ ആലോചിക്കുമായിരിക്കുമോ? ആര്‍‌ക്കറിയാം!

Monday, July 07, 2008

‘ബൌദ്ധിക‘മടവാള്‍

പുരകത്തിക്കുന്നവരുണ്ട്. കത്തുന്ന പുരയിലെ തീയണയ്ക്കാനും കത്തിക്കുന്നവരെ ആട്ടിയകറ്റാനും നോക്കുന്നവരുമുണ്ട്. അപ്പോള്‍ പക്ഷേ, ‘നിഷ്‌പക്ഷബുദ്ധിജീവിക’ളെന്തു ചെയ്യും? പരിസരത്തൊക്കെയില്ലേല്‍ മോശം. പക്ഷേ അതുകൊണ്ട് എന്തെങ്കിലും പ്രയോജനം വേണ്ടേ? ആഹ്, പറമ്പില്‍ വാഴയുണ്ടല്ലോ, വെട്ടുക തന്നെ! തന്നെയുമല്ല, ബൌദ്ധികത (കപടബൌദ്ധികതയായാലും മതി, പെട്ടെന്നാരും തിരിച്ചറിയില്ല) കൊണ്ട് നിര്‍‌മ്മിച്ച്, സാഹിത്യജ്ഞാനം കൊണ്ട് പിടിയിട്ട വെട്ടുകത്തിയാണെങ്കിലും വാഴ വീഴുമെന്നു തെളിയിക്കുകയുമാകാമല്ലോ!

Wednesday, June 25, 2008

മിനിമം മര്യാദ കാണിക്കണം!

പാഠപുസ്തകപ്രശ്നത്തില്‍ ഉചിതമായ പരിഹാരം കാണാന്‍ കേരളസര്‍‌ക്കാരിന് എന്തിനാണിത്ര ആശങ്ക? പൌവത്തിലും ലീഗും ചെന്നിത്തലയും ബ്രാഹ്മിണ്‍ ഫെഡറേഷനും അവരോടൊക്കെയൊപ്പമുള്ള ജനലക്ഷങ്ങളും ‘അബദ്ധജടിലവും സത്യവിരുദ്ധവു’മായ ഉള്ളടക്കത്തിനെതിരെ ഇത്രയും പ്രതിഷേധിച്ചത് പോരെന്നാണോ? ഹിന്ദു പാഠപുസ്തകം, കൃസ്ത്യന്‍ പാഠപുസ്തകം, മുസ്ലീം പാഠപുസ്തകം എന്നൊക്കെ വേറെ വേറെ ബുക്കുകള്‍ അച്ചടിക്കുന്നതിനും അതാത് പിള്ളേരെയെല്ലാം പ്രത്യേകം ക്ലാസ്സുകളില്‍ ഇരുത്തി പഠിപ്പിക്കുന്നതിനും എന്തു തടസ്സമാണുള്ളത്? ഏകദൈവവിശ്വാസം, ബഹുദൈവവിശ്വാസം, ദിവ്യഗര്‍‌ഭം, വിഗ്രഹാരാധന, വിഗ്രഹവിരോധന ഒക്കെ ഒരേ സമയം പരമസത്യങ്ങളും പുരോഗമനാത്മകവും യുക്തിഭദ്രവും ശാസ്ത്രീയവുമാണെന്നു ഒറ്റപ്പുസ്തകത്തില്‍ പഠിപ്പിക്കാതിരിക്കുക എന്ന മിനിമം മര്യാദ കാണിച്ചാല്‍ എല്ലാവര്‍‌ക്കും പ്രയോജനപ്രദമായിരിക്കുമെന്നു പ്രത്യേകം പറയേണ്ടല്ലോ?

Wednesday, June 18, 2008

കവിത + വിഷ്ണുപ്രസാദ്‌



നിള, എഴുത്തുകാരന്‍, ടിപ്പിക്കല്‍ ഐറ്റം, ക്ലീഷേ എന്നൊക്കെ പറയാന്‍ വരട്ടെ. കുറച്ചു വ്യത്യാസങ്ങളുണ്ട്‌. സംഗതി ഭാരതപ്പുഴ തന്നെ. വിഷ്ണുപ്രസാദ്‌ ഒരു എഴുത്തുകാരനാണു താനും. പക്ഷേ ഒന്നാമതായി ശ്രദ്ധിക്കേണ്ട സംഗതി അയാള്‍ ആകാശത്തേക്കോ അനന്തതയിലേക്കോ നോക്കി നില്‌ക്കുകയല്ലെന്നതാണ്‌. മറിച്ച്‌ താഴേക്കു നോക്കി നടക്കുകയാണ്‌. രണ്ടാമതായി, വിഷ്ണു ധരിച്ചിരിക്കുന്നത്‌ ഗൃഹാതുരത്വപ്രിയനായ ഒരെഴുത്തുകാരനു നിരക്കുന്ന വെളുത്ത വേഷ്ടിയല്ല, മാടിക്കുത്തിയ ലുങ്കിയാണ്‌. മൂന്നാമത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ സംഗതി ഇതാണ്‌: ഇദ്ദേഹം ഏതെങ്കിലും സാഹിത്യമാസികയിലെ ഫീച്ചറിനു വേണ്ടിയോ അഭിമുഖത്തിനൊരലങ്കാരമെന്ന നിലയ്ക്കോ പോസ്‌ ചെയ്തതല്ല. കുട്ടികള്‍ പുഴയില്‍ തിമര്‍ക്കുമ്പോള്‍ അവര്‍ക്കു കുഴപ്പം വല്ലതും പറ്റാതിരിക്കാനായി കൂടെയിറങ്ങിയതാണ്‌. 'ഗ്ലോറിഫൈ' ചെയ്യാന്‍ പറ്റിയ ഒന്നും ഈ ദൃശ്യത്തിലില്ലെന്നു ചുരുക്കം.

കവിത വായിക്കുന്നവര്‍ക്ക്‌ അതെഴുതിയ ആളിന്റെ സാന്നിദ്ധ്യം, പക്ഷേ, ചില പ്രത്യേകതോന്നലുകളുണ്ടാക്കും. സാധാരണരീതിയില്‍ അവരോടിടപെടുമ്പോഴും അസാധാരണമായ എന്തോ ഒന്ന് ഓരോ നിമിഷത്തിനും അകമ്പടി സേവിക്കുന്നതായി അനുഭവപ്പെടും. എഴുത്തിനെയും മനുഷ്യരെയും കൂട്ടിക്കുഴയ്ക്കുക എന്ന മുന്‍വിധി ആരെക്കുറിച്ചും ഉണ്ടാകരുതെന്ന കടുത്ത വാശിയുള്ളതുകൊണ്ടാവണം, വിഷ്ണുപ്രസാദിനെ കാണുമ്പോഴൊക്കെ 'കായ്ച്ചു എന്ന ഒറ്റക്കുറ്റത്തിനാണ്‌ മാവ്‌ ഏറു കൊള്ളുന്ന'തെന്നും 'പിടിക്കപ്പെടുന്നതിന്റെ ത്രില്‍ നിഷേധിക്കലാണ്‌ ഒരു കള്ളനോടു ചെയ്യാവുന്ന കടുത്ത അനീതി'യെന്നും 'ഇല്ലാത്തവയെ ഉള്ളവയ്ക്ക്‌ ഭയമാണെ'ന്നും 'കെട്ടു പൊട്ടിച്ചോടിയ രണ്ടു കിലോമീറ്റര്‍ ദൂരമാവണം പശു പിന്നീട്‌ അയവിറക്കുന്നതെ'ന്നുമൊക്കെ കണ്ടെടുക്കുന്ന ഏതോ വിചിത്രേന്ദ്രിയം പേറുന്ന ഒരാളുടെ സാന്നിദ്ധ്യമെന്ന തോന്നലിനെ പ്രതിരോധിക്കാന്‍ പെടാപ്പാട്‌ പെട്ടിട്ടുണ്ട്‌, ഇതെഴുതുന്നയാള്‍.

ഒന്നരവര്‍ഷത്തിലേറെയായി നിരന്തരം പ്രതിഭാഷ സന്ദര്‍ശിക്കുന്ന ആര്‍ക്കും ഉണ്ടാകാവുന്ന പ്രതിസന്ധിയാകണമത്‌. ഇപ്പോള്‍, വിഷ്ണുവിന്റെ ആദ്യത്തെ പുസ്തകം, കുളം + പ്രാന്തത്തി, കയ്യില്‍ കിട്ടിയതുമുതല്‍ ആ പ്രതിസന്ധി രൂക്ഷമാവുകയാണ്‌. കാരണം, സാഹിത്യരചനകളുടെ കാര്യമെടുത്താല്‍, കമ്പ്യൂട്ടര്‍ സ്ക്രീനണച്ചാല്‍ അപ്രത്യക്ഷമാകുന്ന ബ്ലോഗിനെക്കാള്‍ എപ്പോഴും കയ്യെത്തി എടുക്കാവുന്ന, എപ്പോള്‍ വേണമെങ്കിലും കണ്ണിനെ പിടിച്ചു വലിക്കാവുന്ന പുസ്തകത്തിന്റെ സാന്നിദ്ധ്യം കൂടുതല്‍ 'മാരക'മാണ്‌. ഇന്റര്‍നെറ്റ്‌ യുഗത്തിനും മുമ്പേ വായനയെന്ന 'ദുശ്ശീല'ത്തിനടിമയായവന്റെ മേല്‍ അച്ചടിക്കപ്പെട്ട വാക്കുകള്‍ ചെയ്യുന്ന ആഭിചാരക്രിയയുടെ ശക്തിയും കൂടിയാവുമ്പോള്‍ ചിത്രം പൂര്‍ണ്ണമായി. എന്നിട്ടും, 'വിഷ്ണുപ്രസാദിന്റേതായി കൂടുതല്‍ കവിതകളും കൂടുതല്‍ പുസ്തകങ്ങളുമുണ്ടാകട്ടെ' എന്നാഗ്രഹിച്ചു പോകുന്നതിനെ എന്തു പേരിട്ടു വിളിക്കും? മസൊക്കിസം? അതോ സ്റ്റോക്‍ഹോം സിന്‍ഡ്രോമെന്നോ?


............................................................................................................
'കുളം + പ്രാന്തത്തി'യുടെ പ്രകാശനത്തെക്കുറിച്ച്‌ സനാതനന്‍ എഴുതിയ ഹൃദ്യമായ കുറിപ്പ്‌ ഇവിടെ വായിക്കാം. പുസ്തകം വാങ്ങാനുള്ള ലിങ്ക്‌ ഇതാണ്‌.

Tuesday, May 06, 2008

സംശയം

കടിച്ചാല്‍ പൊട്ടാത്ത നുണകളുടെയും വെറും കയ്യൂക്കിന്റെയും ബലത്തില്‍ ഒരു എമ്പോക്കി, ഒരു രാജ്യത്തെ ചവിട്ടിത്തേച്ച്‌, അവിടത്തെ ലക്ഷക്കണക്കിനു മനുഷ്യരെയും തട്ടി, പിന്നെയും കുറെ ലക്ഷങ്ങളെ തുരത്തിയോടിച്ചും വിട്ടപ്പോള്‍ "അങ്ങേര്‍ സദ്ദാമിനെ കൊന്നു. അതിലിപ്പോ എന്താ ഇത്ര പ്രശ്നം?" എന്നു ഒരൊന്നൊന്നര ചോദ്യം പുച്‌ഛരസത്തില്‍ ചോദിച്ച ഒരു വര്‍ഗ്ഗം (മധ്യവര്‍ഗ്ഗമെന്നും പറയും) "നിന്റെയൊക്കെ തീറ്റ ഇത്തിരി ഓവറാണല്ലോടേ?" എന്നൊരു മുട്ടാപ്പോക്ക്‌ അതേ എമ്പോക്കിയുടെ വായില്‍ നിന്നു വീണപ്പോള്‍ വിറളി പിടിക്കുന്നതിനെപ്പറ്റിയാണോ സര്‍, "അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും!" എന്നു പറയുന്നത്‌?