Monday, November 12, 2007

വായനാലിസ്റ്റും തൊമ്മിമാരും

കമന്റ്‌ അഗ്രഗേറ്ററിനെയും ഷെയേഡ്‌ ലിസ്റ്റിനെയും താരതമ്യം ചെയ്യുന്നത്‌ പന്തിയാണോ? കമന്റും പോസ്റ്റും തമ്മിലുള്ളതിനേക്കാള്‍ വലുതാണ്‌ അവ തമ്മിലുള്ള വ്യത്യാസം.

പലരും പല രീതിയില്‍ പറഞ്ഞ ഒരു വസ്തുത ആവര്‍ത്തിക്കട്ടെ. കമന്റ്‌ അഗ്രഗേറ്റര്‍ അഡിക്ഷനുണ്ടാക്കിയിരുന്നു. പോസ്റ്റുകളോടോ എഴുതുന്നയാളിനോടോ ഉള്ള അഡിക്ഷനല്ല. (അത്തരമൊരു അഡിക്ഷന്‍ കുറവാണ്‌, സത്യത്തില്‍.) നൂറുകണക്കിന്‌ കഴമ്പില്ലാക്കമന്റുകളിലൂടെ കടന്നു പോകുക എന്ന പ്രക്രിയയോടുള്ള, യാതൊരു പ്രയോജനവുമില്ലാത്ത അഡിക്ഷന്‍. ബ്ലോഗുകളുടെ എണ്ണം കൂടുന്തോറും കമന്റ്‌ അഗ്രഗേറ്റര്‍ വലിയൊരു ചവറ്‌ സംഭരണകേന്ദ്രമായി വളര്‍ന്നു. വേറെ ഗതിയില്ലാത്തതിനാലും ഒരു ചീപ്പ്‌ എന്റര്‍‌ടെയിന്‍മെന്റിന്റെ സുഖമുള്ളതിനാലും ജനം അതിനിടയില്‍ കിടന്ന് പരതി. ചിലരൊക്കെ ഫില്‍റ്റര്‍ സംവിധാനം ഉപയോഗിച്ചതായി കേട്ടു. എന്തായാലും, ഇതില്‍ നിന്നൊരു വിടുതി നേടാമെന്ന് ഇതെഴുതുന്നയാളടക്കം പലരും തീരുമാനിച്ചതിന്റെ പിന്നിലെ ലോജിക്ക്‌ വളരെ സിമ്പിളായിരുന്നു. രാവിലെ നേരത്തെ എഴുന്നേറ്റ്‌ കുളിച്ച്‌ ആപ്പീസില്‍ പോകുന്നതിനു വേണ്ടി തലേന്നു രാത്രി മൂന്നു മണി വരെ നീളുന്ന വെള്ളമടി സെഷന്‍ ഒഴിവാക്കുന്നതു പോലുള്ള ഒരു നടപടിയായിരുന്നു അത്‌. വായനയ്ക്ക്‌ വേണ്ടി ചിലവാക്കാവുന്ന സമയം പാഴാക്കിക്കളയുന്നത്‌ നിര്‍ത്തലാക്കാമെന്ന ഗുണപ്രദമായ തിരിച്ചറിവ്‌.

പക്ഷേ, അന്നേരം ഒരു പ്രശ്നം വന്നു. മുമ്പ്‌ നമുക്ക്‌ വേണ്ട പോസ്റ്റുകള്‍ പലതും തിരഞ്ഞു പിടിക്കാന്‍ വായനയിലൂടെ നമ്മളില്‍ താല്‍പര്യം ജനിപ്പിച്ചിട്ടുള്ള ചില ബ്ലോഗര്‍മാരുടെ കമന്റുകളും സഹായകമായിരുന്നു. ഇനിയെന്തു ചെയ്യും? അവിടെയാണ്‌ വായനാലിസ്റ്റുകള്‍ ഉപകാരമായത്‌. നേരെ പോയി ഡിസ്‌പ്ലേ ചെയ്തിരിക്കുന്ന പോസ്റ്റുകള്‍ നോക്കുകയേ വേണ്ടൂ. വായിക്കണമെന്നു തോന്നുന്നവ വായിക്കാം. അല്ലാത്തവയെ അവഗണിക്കാം. കമന്റുകൂനയില്‍ കിടന്നു പരതുന്ന സമയവും ലാഭം.

ഇമ്മാതിരി ഒരന്വേഷണം പരിമിതമായ ഒരു വൃത്തത്തില്‍ ഒതുങ്ങുകയില്ലെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഒരാളുടെ ലിസ്റ്റില്‍ നിന്ന് വേറൊരു പോസ്റ്റില്‍ പോയി അതില്‍ താല്‍പര്യം ജനിച്ചാല്‍ ആ ബ്ലോഗറിന്റെ മറ്റു പോസ്റ്റുകളും നോക്കും നമ്മള്‍. ക്രമേണ അയാളുടെ വായനാലിസ്റ്റും നമ്മുടെ പരിഗണനയില്‍ വരും. അങ്ങനെ ആ വൃത്തം വികസിക്കുകയും ചെയ്യും.

വായനാലിസ്റ്റില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന പോസ്റ്റ്‌ ടൈറ്റിലുകള്‍ക്കൊപ്പം ആ ലിസ്റ്റിന്റെ ഉടമയുടെ വക അദൃശ്യമായ ഒരു കമന്റുണ്ട്‌. എല്ലാ ടൈറ്റിലുകള്‍ക്കുമൊപ്പമുള്ള ഒരേയൊരു കമന്റ്‌. എന്താണത്‌? തീര്‍ച്ചയായും "ഇതാ, ഞാന്‍ വായിച്ച വളരെ മികച്ച ഒരു പോസ്റ്റ്‌!" എന്നല്ല അത്‌. മറിച്ച്‌, "ഇതാ, ഞാന്‍ വായിച്ച ശ്രദ്ധേയമായ ഒരു പോസ്റ്റ്‌." എന്നാണ്‌. ശ്രദ്ധേയം എന്നത്‌ മികച്ചത്‌, എന്ന അര്‍ത്ഥത്തിലോ വിമര്‍ശിക്കപ്പെടേണ്ടത്‌ എന്ന അര്‍ത്ഥത്തിലോ ആകാം. ഇടതുപക്ഷചായ്‌വുള്ള ഒരാള്‍ കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ വാദമുഖങ്ങളുള്ള ഒരു പോസ്റ്റ്‌ തന്റെ ലിസ്റ്റിലുള്‍പ്പെടുത്തിയെന്നു വരാം. ഫെമിനിസത്തിനോട്‌ അനുഭാവമുള്ളയാള്‍ സ്ത്രീവിരുദ്ധചിന്തകള്‍ നിറഞ്ഞ ഒരു പോസ്റ്റ്‌ ചൂണ്ടിക്കാണിച്ചെന്നു വരാം. അതു പോലെ മറിച്ചും സംഭവിക്കാം. അതായത്‌, ലിസ്റ്റ്‌ നോക്കി പോസ്റ്റ്‌ വായിക്കുന്നയാള്‍ എടുക്കുന്ന നിലപാടിന്‌ വായനാലിസ്റ്റിന്റെ ഉടമ ഉത്തരവാദിയല്ലെന്നര്‍ത്ഥം.

ഇനി ലിസ്റ്റില്‍ വരുന്ന പോസ്റ്റിട്ട ബ്ലോഗറിന്റെ കാര്യമെടുക്കാം. പണ്ട്‌ തന്റെ പോസ്റ്റിനു കമന്റിട്ടയാളിനോട്‌ കൂറു കാട്ടുവാനായി തിരിച്ചു കമന്റിട്ട പോലെ, തന്റെ പോസ്റ്റ്‌ ലിസ്റ്റിലുള്‍പ്പെടുത്തിയയാളോട്‌ പോസ്റ്റിട്ടയാളിന്‌ വിധേയത്വം തോന്നിയിട്ട്‌ അയാളുടെ ഏതു ചവറുപോസ്റ്റും തന്റെ ലിസ്റ്റില്‍ പെടുത്തിയേക്കാമെന്നു ആരെങ്കിലും കരുതുമോ? ഒരു പോസ്റ്റില്‍ പോയി "ആശംസകള്‍." എന്നോ "നന്നായിട്ടുണ്ട്‌. എങ്കിലും കുറേക്കൂടി മെച്ചപ്പെടുത്താമായിരുന്നു." എന്നോ കമന്റിടുന്നത്‌ പോലെയാണോ ഇത്‌? വായനാലിസ്റ്റ്‌ ഒരാളുടെ അഭിരുചിയെ വളരെ കൃത്യമായി പ്രതിഫലിപ്പിക്കുന്ന ഒന്നാണ്‌. സ്വന്തം ലിസ്റ്റില്‍ യാതൊരു ഗുണവും മണവുമില്ലാത്ത ഒരു പോസ്റ്റ്‌ പ്രദര്‍ശിപ്പിക്കുന്നത്‌ ഒരു പോസ്റ്റിന്റെ ചുവട്ടില്‍ പോയി ആശംസയെഴുതുന്നതു പോലുള്ള റിസ്ക്‌ കുറഞ്ഞ ഏര്‍പ്പാടല്ല. "എനിക്കു യാതൊരു ബോധവുമില്ല!" എന്നു പരസ്യം ചെയ്യുന്ന പോലെയാണത്‌. എങ്കില്‍ക്കൂടിയും മേല്‍പ്പറഞ്ഞ തരം വിധേയത്വം കാട്ടുന്നവര്‍ കണ്ടേക്കാം. പക്ഷേ അത്‌ തിരിച്ചറിയാനുള്ള സാമാന്യബുദ്ധി ലിസ്റ്റുകള്‍ നോക്കുന്ന മറ്റുള്ളവര്‍ക്കുണ്ടാകേണ്ടതാണ്‌. മറിച്ച്‌, നേരത്തെ തന്റെ പോസ്റ്റ്‌ ലിസ്റ്റിലിട്ടയാളുടെ ശ്രദ്ധേയമായൊരു പോസ്റ്റാണ്‌ ഒരാള്‍ ഷെയര്‍ ചെയ്യുന്നതെങ്കില്‍ അതില്‍ തെറ്റില്ലല്ലോ. (അതിനേക്കാള്‍ കുറ്റമറ്റതാകണം ഇത്തരമൊരു സംവിധാനമെന്ന ആഗ്രഹം ഇത്തിരി കടന്ന കൈ അല്ലേ?)

പിന്നെ, വിധേയത്വം ഒരു വീക്‍നെസ്സായവരുടെ കാര്യം. തൊമ്മിമാര്‍ തൊമ്മിമാരായി ജനിക്കും, തൊമ്മിമാരായി ജീവിക്കും, അപ്പടിയേ എരന്തു പോകും. അവരെപ്പറ്റിയാലോചിച്ചു തല പുകയ്ക്കുന്നതിലും ഭേദം കമന്റ്‌ അഗ്രഗേറ്ററില്‍ പോയി
"പ്രണയിനീ നീ ഞാനാം ഊഷരഭൂമിയില്‍ പെയ്തിറങ്ങും തരളമേഘം.. എന്ന വരി ഹൃദയത്തില്‍ തട്ടി. അഭിനന്ദനങ്ങള്‍, ഇനിയും വരട്ടേ ഇതു പോലെയുള്ള മൗലികരചനകള്‍." എന്നൊക്കെയുള്ള 'തകര്‍പ്പന്‍' കമന്റുകള്‍ വായിച്ചു നേരം പോക്കുന്നതാണ്‌.

Saturday, July 28, 2007

മരണം ജീവിതത്തോടു ചെയ്യുന്നത്‌

അന്നു രാത്രി ബാറില്‍ വച്ചു കണ്ടുമുട്ടിയ അപരിചിതനായ വിദേശി യുവാവിനൊപ്പം ഒരേ കിടക്കയില്‍ ശയിക്കുമ്പോള്‍, രതിയുടെ മൂര്‍ദ്ധന്യനേരത്തും ഉല്ല തിരിച്ചറിയുന്നത്‌ താന്‍ എന്തുമാത്രം ഒറ്റപ്പെട്ടിരിക്കുന്നുവെന്നതാണ്‌. ദിവസങ്ങള്‍ക്കു മുമ്പ്‌ മാത്രം മരണപ്പെട്ട ഭര്‍ത്താവിനെക്കുറിച്ച്‌ പോളിഷ്‌ ഭാഷയില്‍, വിഷാദം കലര്‍ന്ന സ്വരത്തില്‍ അവള്‍ സംസാരിക്കുന്നു. ആ സംഭാഷണം തന്റെ താല്‌ക്കാലിക ലൈംഗികപങ്കാളിയില്‍ വിശേഷിച്ചൊരു ചലനവും സൃഷ്ടിക്കാന്‍ പോകുന്നില്ലെന്ന് അവള്‍ക്ക്‌ ബോധ്യമുണ്ട്‌. എങ്കിലും അവള്‍ക്ക്‌ ആന്റെക്കിനെക്കുറിച്ച്‌ സംസാരിക്കാതിരിക്കാനാകുന്നില്ല. ഈ യുവാവിനെ സംബന്ധിച്ചിടത്തോളം വെറും അമ്പത്‌ ഡോളറിന്‌ ഒത്തുകിട്ടിയ തരക്കേടില്ലാത്ത ഒരന്തിക്കൂട്ട്‌ മാത്രമാണ്‌ താനെന്ന അറിവ്‌ അവളുടെയുള്ളില്‍ നിസ്സംഗമായ ഒരു പുഞ്ചിരിയുണര്‍ത്തുന്നുണ്ടെന്നത്‌ ബാറില്‍ വച്ച്‌ അയാള്‍ ഇടപാട്‌ ഉറപ്പിക്കുന്ന ദൃശ്യത്തില്‍ തന്നെ വെളിപ്പെടുന്നുണ്ട്‌. ഉല്ലയ്ക്ക്‌ അയാളുമായുള്ള രതി കേവലം ശാരീരികാവശ്യം നിറവേറ്റലല്ല. രതിമൂര്‍ച്ഛയിലൂടെ, മനസ്സില്‍ നാളുകളായി വിങ്ങിനിറയുന്ന ആത്മനിന്ദയോടടുത്തു നില്‌ക്കുന്ന വികാരത്തെ അതിന്റെ പരകോടിയിലെത്തിക്കുകയാണവള്‍. "നിന്റെ കൈകള്‍ ആന്റെക്കിന്റേതു പോലെയിരിക്കുന്നു." എന്ന അവളുടെ വചനത്തിനോട്‌ പോളിഷ്‌ ഭാഷ വശമില്ലാത്ത അയാളുടെ ഭാഗത്തുനിന്ന് വിശേഷിച്ചൊരു പ്രതികരണവുമുണ്ടാകുന്നില്ല. ഇംഗ്ലീഷില്‍ സംസാരിക്കാനായുള്ള അയാളുടെ അഭ്യര്‍ത്ഥന അവള്‍ നിരസിക്കുകയും ചെയ്യുന്നു. ഉല്ലയ്ക്ക്‌ അയാളുടെ പ്രതികരണം ആവശ്യമുണ്ടായിരുന്നില്ല. അവളുടേത്‌ ഏതാണ്ടൊരു ആത്മഭാഷണമായിരുന്നു. ആ അപരിചിതയുവാവിനോട്‌ അനുതാപപൂര്‍വ്വം, "നിനക്കൊന്നും മനസ്സിലാകില്ല. അത്‌ എന്റെ പ്രശ്നമാണ്‌", എന്ന്‌ മൊഴിയുന്നുമുണ്ടവള്‍. തന്നോടൊപ്പം അത്താഴം കഴിക്കുവാനും ആ രാത്രി മുഴുവന്‍ ചിലവഴിക്കാനുമുള്ള അയാളുടെ ക്ഷണം വിശേഷിച്ചൊരു വികാരവും പ്രകടിപ്പിക്കാതെ നിരസിക്കുകയാണവള്‍.

'നോ എന്‍ഡ്‌' എന്ന ചലച്ചിത്രം ഉര്‍സുല സൈറോ എന്ന ഉല്ലയുടെ മാത്രം കഥയല്ല. അത്യന്തം ഇഴമുറുക്കമുള്ള ദൃശ്യങ്ങളിലൂടെ പോളിഷ്‌ ചലച്ചിത്രാചാര്യന്‍ ക്രിസ്തോഫ്‌ കീസ്‌ലോവ്‌സ്‌കി നിര്‍വ്വഹിക്കുന്നത്‌ ഒറ്റപ്പെടലെന്ന മനുഷ്യാവസ്ഥയെക്കുറിച്ചുള്ള തീവ്രവും കാവ്യാത്മകവുമായ ഒരു ഓര്‍മ്മപ്പെടുത്തലാണ്‌. നീതിയുടെ പക്ഷത്തു നിലകൊള്ളുകയും തൊഴില്‍സമരം നടത്തിയതിന്റെ പേരില്‍ ജയിലിലാകുകയും, തന്റെ നല്ലവനായ അഭിഭാഷകന്റെ മരണത്തെത്തുടര്‍ന്ന് ജയില്‍മോചനം അനിശ്ചിതത്വത്തിലാകുകയും തന്റെ മോചനത്തിന്‌ വേണ്ടി അസത്യപ്രസ്താവം നടത്താന്‍ വിസമ്മതിക്കുകയും ചെയ്യുന്ന ഡാരെക്‌ എന്ന യുവാവ്‌, ഭര്‍ത്താവിന്റെ മോചനത്തിനായി ചെറിയ മകളെയും കൂട്ടി വക്കീലിനെക്കാണാനും രേഖകള്‍ ശരിയാക്കുവാനും മറ്റുമായി നിരന്തരം അലയുന്ന ഡാരെക്കിന്റെ പത്നി, പ്രിയസുഹൃത്തിന്റെ മരണവും അയാളുടെ വിധവയുടെ, താന്‍ രഹസ്യമായി പ്രണയിച്ചിരുന്നവളുടെ, നിരാകരണവും ഈ നഗരത്തില്‍ താന്‍ അന്യനാണെന്ന തിരിച്ചറിവും സ്വന്തം ജന്മദേശത്തേക്ക്‌ മടങ്ങിപ്പോകാനുള്ള പ്രേരണകളായി സ്വീകരിക്കുന്ന ടോമെക്ക്‌ (ആന്റെക്കിന്റെ സുഹൃത്ത്‌), തന്റെ സുദീര്‍ഘമായ കര്‍മ്മജീവിതത്തിന്റെ നിരര്‍ത്ഥകത തിരിച്ചറിയുന്ന വൃദ്ധനായ ലാബ്രഡോര്‍ എന്ന വക്കീല്‍ എന്നിങ്ങനെ ഏകാന്തതയുടെ വൈവിധ്യമാര്‍ന്ന പ്രതീകങ്ങളെന്നോണം ചലിക്കുന്ന കുറേ കഥാപാത്രങ്ങളുണ്ട്‌ ഈ സിനിമയില്‍. ഇവരെയെല്ലാം തമ്മില്‍ അടക്കിപ്പിടിച്ച ശോകം കൊണ്ട്‌ നെയ്തൊരു അദൃശ്യച്ചരടാലെന്നോണം ബന്ധിപ്പിക്കുന്ന പരേതനായ ആന്റെക്കിന്റെ സാന്നിദ്ധ്യവുമുണ്ട്‌ ചിത്രത്തിലുടനീളം.

സിനിമ തുടങ്ങുമ്പോള്‍ തന്നെ ആന്റെക്കിനെ നമുക്ക്‌ കാണാം. അയാള്‍ മരിച്ചു കഴിഞ്ഞിരുന്നു. സ്വന്തം മരണത്തെ വിവരിക്കുന്ന ആന്റെക്കിന്റെ വാക്കുകളാണ്‌ നമ്മളെ സിനിമയുടെ കഥയിലേക്ക്‌ നയിക്കുന്നത്‌ തന്നെ. പ്രഭാതത്തില്‍ ഓഫീസിലേക്ക്‌ പുറപ്പെടാനായി കാറിലിരിക്കുമ്പോഴാണ്‌ മരണം അയാളെ തന്റെ തണുത്ത ആശ്ലേഷത്തിനടിപ്പെടുത്തുന്നത്‌. ഉല്ലയും മകനും വീടിനുള്ളിലായിരുന്നതിനാല്‍ മരണനിമിഷത്തില്‍ ആന്റെക്ക്‌ തീര്‍ത്തും തനിച്ചായിരുന്നു. തന്റെ മരണം വിവരിക്കുന്ന ആന്റെക്കിന്റെ വാക്കുകളില്‍ അതിവൈകാരികത തീരെയില്ല. പക്ഷേ ആന്റെക്കിന്റെ ശോകഛവിയാര്‍ന്ന മുഖത്തിന്റെ സമീപദൃശ്യവും ഏകാഗ്രതയ്ക്ക്‌ ഭ്രംശം വരാത്ത വിധമുള്ള പ്രകാശവിന്യാസവും കൂടിച്ചേരുമ്പോള്‍ ആ വാക്കുകള്‍ പ്രേക്ഷകഹൃദയത്തിലേക്കുള്ള പാത അനായാസം കണ്ടെത്തുന്നു. തുടക്കത്തിലുള്ള ആന്റെക്കിന്റെ സാന്നിദ്ധ്യവും വാക്കുകളും നല്‌കുന്ന അനുഭവം, പ്രേക്ഷകനെ ചിത്രത്തിന്റെ തുടര്‍ന്നുള്ള ഗതിയില്‍ ലയിച്ചുചേരാന്‍ തെല്ലൊന്നുമല്ല സഹായിക്കുന്നത്‌.

ഭര്‍ത്താവിന്റെ ശവസംസ്കാരം കഴിഞ്ഞ്‌ ദൈനംദിന ജീവിതവുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുകയാണ്‌ ഉല്ല. സമര്‍ത്ഥനും സമ്മതനുമായ ഒരു അഭിഭാഷകനായിരുന്നു ആന്റെക്ക്‌. തൊഴിലാളിനേതാവായ ഡാരെക്കിന്റെ കേസ്‌ കൈകാര്യം ചെയ്തിരുന്നത്‌ ആന്റെക്കാണ്‌. തൊഴില്‍സമരം നയിച്ചതിന്‌ ജയിലിലാക്കപ്പെട്ട ഡാരെക്കിനെ മോചിപ്പിക്കാന്‍ അയാള്‍ അതിയായി ആഗ്രഹിച്ചിരുന്നുവെന്നത്‌ ചിത്രത്തിന്റെ തുടക്കത്തില്‍ തന്നെ വെളിപ്പെടുന്നുണ്ട്‌. ഭര്‍ത്തൃവിയോഗം നല്‌കിയ ശോകത്തില്‍ നിന്ന് മുക്തയാകും മുമ്പു തന്നെ ഡാരെക്കുമായി ബന്ധപ്പെട്ട വ്യവഹാരത്തിന്റെ സംഭവഗതികളിലിടപെടാന്‍ പ്രേരിതയാകുകയാണ്‌ ഉല്ല. തുടക്കത്തില്‍ നിസ്സംഗത പുലര്‍ത്താന്‍ ശ്രമിച്ചുവെങ്കിലും ഡാരെക്കിന്റെ നിരാലംബയായ ഭാര്യയുടെ സാന്നിദ്ധ്യത്തെ അവഗണിക്കാന്‍ ഉല്ലയ്ക്കാകുന്നില്ല. കേസ്‌ വാദിക്കാന്‍ മറ്റൊരു വക്കീലിനെ കണ്ടുപിടിക്കാന്‍ അവളെ സഹായിക്കുവാന്‍ സന്നദ്ധയാകുന്ന ഉല്ല, ആന്റെക്കിന്റെ ഔദ്യോഗികജീവിതത്തിന്റെ ആദ്യനാളുകളില്‍ അദ്ദേഹത്തിന്റെ സീനിയറായിരുന്ന ലാബ്രഡോറിന്റെ പേരാണ്‌ നിര്‍ദ്ദേശിക്കുന്നത്‌. വൃദ്ധനായ ലാബ്രഡോറാകട്ടെ, പോളിഷ്‌ ഭരണകൂടം തികഞ്ഞ കാര്‍ക്കശ്യം കാട്ടിയിരുന്ന കാലഘട്ടമായതിനാല്‍ മറ്റു പല അഭിഭാഷകരേയും പോലെ രാഷ്ട്രീയവ്യവഹാരങ്ങളിലിടപെടുന്നത്‌ തീരെ ഒഴിവാക്കിയിരുന്നു. എങ്കിലും തന്റെ തൊഴില്‍ജീവിതത്തിന്റെ അവസാനനാളുകളിലെത്തി നില്‌ക്കുന്ന ലാബ്രഡോര്‍ ആ കേസ്‌ ഏറ്റെടുക്കുക തന്നെ ചെയ്യുന്നു. അയാളെ സംബന്ധിച്ചിടത്തോളം തന്റെ തൊഴിലിനെയും ജീവിതത്തെത്തന്നെയും വിഭിന്നമായ ഒരു കോണിലൂടെ നോക്കിക്കാണാനിടയാക്കിയ ഒന്നായി മാറുകയും ചെയ്യുന്നുണ്ട്‌ ആ കേസ്‌. ഒരു ഘട്ടത്തില്‍, ആത്മനിന്ദ കലര്‍ന്ന സ്വരത്തില്‍ ലാബ്രഡോര്‍ തന്റെ സഹായിയോട്‌ ഇങ്ങനെ പറയുന്നു പോലുമുണ്ട്‌: "കുറ്റവാളികള്‍ ശിക്ഷയില്‍ നിന്ന്‌ വിടുതി നേടാനാശിക്കുന്നു. ഇവിടെയിതാ, നിരപരാധിയായ ഒരാള്‍ താന്‍ മോചനമാഗ്രഹിക്കുന്നില്ലെന്നു പറയുന്നു!" ഡാരെക്കിന്റെ മോചനത്തിനു ശേഷം തന്റെ മനോദുരിതത്തില്‍ നിന്നുള്ള അന്തിമമായ മോചനമാര്‍ഗ്ഗത്തിലേക്കെത്തുന്ന ഉല്ലയിലാണ്‌ സിനിമയവസാനിക്കുന്നത്‌.


കീസ്‌ലോവ്‌സ്കി (ചിത്രത്തിന് കടപ്പാട്: my.dreamwiz.com)


ഉല്ലയെ അവതരിപ്പിക്കുന്ന ഗ്രാസിന സപൊലോവ്‌സ്‌കയടക്കമുള്ള അഭിനേതാക്കളെല്ലാം തന്നെ കൃത്യതയാര്‍ന്ന പ്രകടനം കാഴ്ച വയ്ക്കുകയും കഥയുടെ മ്ലാനതലങ്ങളെ സൂക്ഷ്മമായി പ്രതിഫലിപ്പിക്കും വിധം സ്ലവോമിര്‍ ഇദ്സ്യാക്‌ ക്യാമറ ചലിപ്പിക്കുകയും ചെയ്തിരിക്കുന്ന ഈ ചിത്രം സ്വന്തം കലയുടെ മേല്‍ കീസ്‌ലോവ്‌സ്കിയ്ക്കുള്ള അന്യൂനമായ കയ്യടക്കത്തിന്റെ മികച്ച ദൃഷ്ടാന്തമാണ്‌. പുറംവാതില്‍ രംഗങ്ങള്‍ തീരെ കുറവാണ്‌ ഈ സിനിമയില്‍. നിഴലും വെളിച്ചവും ഇടകലരുന്ന അകത്തളങ്ങളില്‍ അഭിനേതാക്കളുടെ സമീപദൃശ്യങ്ങള്‍ക്ക്‌ ഏറെ പ്രാധാന്യം നല്‌കിയുള്ള ചിത്രീകരണരീതി കാഴ്‌ചക്കാരനെ കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങളിലേക്ക്‌ കലാത്മകമായി വലിച്ചടുപ്പിക്കുന്നു. ഒരേ സമയം തന്നെ നമ്മെ ബൗദ്ധികമായി പ്രചോദിപ്പിക്കുകയും വൈകാരികമായി സ്വാധീനിക്കുകയും ചെയ്യുന്നതാണ്‌ ഈ വിശ്രുതചലച്ചിത്രകാരന്റെ കല.

ഒരു മരണം. വിധവയായിത്തീരുന്ന ഒരു സ്ത്രീ. അവളുടെ ശേഷിക്കുന്ന ജീവിതാനുഭവം. ഇത്തരത്തില്‍ അതിസാധാരണമായ ഒരു കഥാതന്തുവിനെ അസാധാരണമായ ഒരു കലാനുഭവമാക്കി മാറ്റാന്‍ കീസ്‌ലോവ്‌സ്കി ആശ്രയിച്ചിരിക്കുന്നത്‌ പ്രധാനമായും രണ്ട്‌ ഘടകങ്ങളെയാണ്‌. ആദ്യത്തേത്‌ ചിത്രത്തില്‍ ആദ്യന്തം അനുഭവപ്പെടുന്ന പരേതനായ ആന്റെക്കിന്റെ സാന്നിദ്ധ്യം. രണ്ടാമത്തേത്‌, ഉല്ലയുടെ ഒറ്റപ്പെടലിന്‌ സമാന്തരമായി നെയ്‌തു ച്ചേര്‍ത്തിരിക്കുന്ന, അവള്‍ക്കു കൂടി ഭാഗഭാക്കാകേണ്ടി വരുന്ന ഡാരെക്കിന്റെ മോചനശ്രമത്തിന്റെ കഥ, അഥവാ പോളണ്ടിന്റെ സമകാലികരാഷ്ട്രീയ പരിതസ്ഥിതിയുടെ മ്ലാനവര്‍ണ്ണങ്ങളാല്‍ വരച്ച ഒരു ചിത്രം.

ചിത്രത്തിലെ ആന്റെക്കിന്റെ സാന്നിദ്ധ്യത്തെ എങ്ങനെ വ്യാഖ്യാനിക്കും? മരിച്ചയാള്‍ തിരികെ വന്ന് തന്റെ വിധവയുടെയും അവള്‍ക്കു ചുറ്റുമുള്ളവരുടെയും ജീവിതത്തെ നോക്കിക്കാണുന്നതായുള്ള, അയാളുടെ പരിപ്രേക്ഷ്യത്തെ (perspective) അടിസ്ഥാനമാക്കിയുള്ള ഒന്നാണോ ഈ ചിത്രത്തിന്റെ ആഖ്യാനഘടന? ആണെന്നു തീര്‍ത്തും പറയാന്‍ കഴിയുന്നില്ല. ആന്റെക്കിന്റെ രൂപം തന്റെ മരണത്തെക്കുറിച്ച്‌ നമ്മോട്‌ സംസാരിക്കുന്നതാണ്‌ ചിത്രത്തിന്റെ തുടക്കമെങ്കിലും വളരെ യഥാതഥമായ രീതിയിലാണ്‌ ചിത്രത്തിന്റെ മുന്നോട്ടുള്ള ഗതി. പിന്നീട്‌ ആന്റെക്കിന്റെ പ്രത്യക്ഷസാന്നിദ്ധ്യം ദൃശ്യമാകുന്ന രംഗങ്ങളിലെല്ലാം തികഞ്ഞ സന്നിഗ്ദ്ധത (ambiguity) നിലനിര്‍ത്തിയിട്ടുണ്ട്‌ താനും. അതായത്‌, ആന്റെക്കിന്റെ ആത്മാവ്‌ അവിടെ സന്നിഹിതമായിരുന്നുവോ അതോ ആ സാന്നിദ്ധ്യം ഉല്ലയുടെ ഭ്രമകല്‌പനയുടെ ഭാഗമായിരുന്നുവോ എന്നു കൃത്യമായി നിര്‍വ്വചിക്കാനാകാത്ത സന്ദര്‍ഭങ്ങളാണവ.

ആന്റെക്കിന്റെ മരണമെന്ന യാഥാര്‍ത്ഥ്യത്തെ സ്വീകരിക്കാന്‍ ഉല്ലയുടെ മനസ്സിന്റെ ഏതൊക്കെയോ അറകള്‍ വിസമ്മതിക്കുന്നുണ്ട്‌. "ആന്റെക്ക്‌ ഇവിടെയുണ്ട്‌, ഞാനദ്ദേഹത്തെ കണ്ടു,"വെന്ന് ഒരു ഘട്ടത്തില്‍ അവള്‍ പറയുന്നു പോലുമുണ്ട്‌, ഗൗരവത്തോടെ തന്നെ. ഡാരെക്കിന്റെ കേസ്‌ നടത്താനായി അഭിഭാഷകരുടെ മേല്‍വിലാസങ്ങളെഴുതി വച്ചിട്ടുള്ള പുസ്തകത്തില്‍ പരതി ലാബ്രഡോറിന്റെ പേര്‌ നിര്‍ദ്ദേശിക്കുന്ന ഉല്ല പിന്നീട്‌ അതേ പേജില്‍ ലാബ്രഡോറിന്റെ പേരിനു നേര്‍ക്ക്‌ ആരോ ചുവന്ന മഷി കൊണ്ട്‌ ഒരു ചോദ്യചിഹ്നമിട്ടിരിക്കുന്നത്‌ കാണുന്നുണ്ട്‌. ലാബ്രഡോറിന്റെ സാമര്‍ത്ഥ്യത്തെപ്പറ്റി സന്ദേഹമുണ്ടായിരുന്ന ആന്റെക്ക്‌ തന്റെ തിരഞ്ഞെടുക്കലില്‍ അതൃപ്തി പ്രകടിപ്പിച്ചതായിരുന്നു അതെന്ന് ഉല്ല ഉറച്ചു വിശ്വസിക്കുന്നു. അപരിചിതനായ യുവാവുമായി താന്‍ നടത്തിയ വേഴ്‌ചയെ പരാമര്‍ശിച്ചു കൊണ്ട്‌ 'താന്‍ ആന്റെക്കിനെ വഞ്ചിച്ചു'വെന്ന് ഡാരെക്കിന്റെ പത്നിയോട്‌ കുറ്റബോധത്തോടെ പറയുന്നുണ്ടവള്‍. 'അദ്ദേഹം ഇപ്പോഴില്ലല്ലോ' എന്നു സാന്ത്വനരൂപേണ പറയുന്ന മിസ്സിസ്‌ ഡാരെക്കിനോട്‌ ആന്റെക്കിന്റെ തീവ്രസാന്നിദ്ധ്യം തന്നെ സംബന്ധിച്ചിടത്തോളം ഒരു യാഥാര്‍ത്ഥ്യമാണെന്ന മട്ടിലാണ്‌ അവള്‍ പ്രതികരിക്കുന്നത്‌. തുടര്‍ന്ന് മിസ്സിസ്‌ ഡാരെക്കിന്റെ അഭിപ്രായപ്രകാരം ഹിപ്‌നോസിസിലൂടെ വേദനിപ്പിക്കുന്ന ഓര്‍മ്മകളില്‍ നിന്ന് വിടുതി നേടാന്‍ സഹായിക്കുന്ന ഒരു യുവാവിന്റെയടുക്കലേക്ക്‌ ഉല്ല പോകുന്നു.

ഉല്ലയുടെ പ്രവൃത്തികള്‍, വിശേഷിച്ചും വിദേശിയുവാവുമൊത്തുള്ള താല്‌കാലികവേഴ്‌ച, ഹിപ്‌നോസിസിനു വിധേയയാകല്‍ എന്നിവ, എന്താണ്‌ സൂചിപ്പിക്കുന്നത്‌? പ്രത്യക്ഷത്തില്‍ ആന്റെക്കിനെക്കുറിച്ചുള്ള സ്‌മരണകളില്‍ നിന്ന് രക്ഷ നേടാന്‍ ശ്രമിക്കുകയാണവള്‍ എന്നു തോന്നാം. പക്ഷേ ഓരോ തവണയും ആന്റെക്കിന്റെ അദൃശ്യസാന്നിദ്ധ്യമെന്ന അനുഭവത്തിന്റെ തീവ്രത കൂട്ടാന്‍, ഒട്ടൊക്കെ അബോധാത്മകമായിത്തന്നെ, ശ്രമിക്കുകയായിരുന്നിരിക്കണം ഉല്ല ചെയ്തത്‌. ടോമെക്കിന്റെ പ്രണയാഭ്യര്‍ത്ഥന നിരസിക്കുന്നത്‌, രതിയിലേര്‍പ്പെടുന്ന യുവാവിനോട്‌ ആന്റെക്കിനെക്കുറിച്ചു സംസാരിക്കുന്നത്‌, ഹിപ്‌നോസിസിന്‌ വിധേയയാകും മുമ്പ്‌ ആന്റെക്ക്‌ മരിച്ചു പോയി എന്ന സത്യം വെളിപ്പെടുത്താതിരിക്കുന്നത്‌.. ഇതൊക്കെ തന്നെയും വിരല്‍ ചൂണ്ടുന്നത്‌ മറ്റൊന്നിലേക്കുമല്ല. എല്ലാറ്റിനുമുപരി, ആന്റെക്കിന്‌ വാദം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ ഡാരെക്കിന്റെ കേസിനോട്‌ അവള്‍ കാട്ടുന്ന സജീവമായ താല്‌പര്യം മറ്റൊരു വിധത്തില്‍ നോക്കിയാല്‍ ഭര്‍ത്താവിനെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ ജീവിക്കാനുള്ള വാഞ്ഛ തന്നെയാണെന്നു വരാം.

ഉല്ലയുടെ ജീവിതകഥയില്‍ ഡാരെക്കിന്റെ ജയില്‍ ജീവിതം പ്രസക്തമാകുന്നതെങ്ങനെ? നീതിരാഹിത്യത്തിന്റെ തുറുങ്കില്‍ കിടക്കുന്ന ഡാരെക്കും ഓര്‍മ്മകളുടെയും ആത്മനിന്ദയുടെയും തടവിലാക്കപ്പെട്ട ഉല്ലയും പ്രത്യക്ഷത്തില്‍ വിരുദ്ധതലങ്ങളില്‍ വര്‍ത്തിക്കുന്നവരാണ്‌. ഈ വിരുദ്ധതലങ്ങളെ കൂട്ടിയിണക്കുന്നതാകട്ടെ, ആന്റെക്കിന്റെ മരണവും. സ്വന്തം മനോദുരിതത്തില്‍ നിന്ന് വിടുതി നേടാനുള്ള ശ്രമങ്ങളൊക്കെയും വ്യര്‍ത്ഥമാണെന്നറിയുന്ന ഉല്ലയുടെ കഥയ്ക്ക്‌ സമാന്തരമായി തന്റെ ജയില്‍ മോചനത്തിനായി വഞ്ചനാത്മകമായ നിലപാടെടുക്കാന്‍ മടിക്കുന്ന ഡാരെക്കിന്റെ കഥ ചേര്‍ത്തു വയ്ക്കുക വഴി പ്രധാനപ്രമേയത്തിന്‌ അസാധാരണമായ ആഴം കൈ വരുത്തുകയാണ്‌ സംവിധായകന്‍ ചെയ്തിരിക്കുന്നത്‌.

.........................................................

ചാള്‍സ്‌ ബുകോവ്‌സ്കിയുടെ കുമ്പസാരം എന്ന കവിത ആസന്നമരണനായ ഒരാളുടെ തീവ്രത നിറഞ്ഞ തിരിച്ചറിവിനെക്കുറിച്ചാണ്‌. 'ഒന്നുമില്ലായ്മ മാത്രം ശേഷിപ്പായി കിട്ടിയ' തന്റെ ഭാര്യയെക്കുറിച്ചാണ്‌ അയാള്‍ വ്യസനിക്കുന്നത്‌; സ്വന്തം മരണത്തെക്കുറിച്ചല്ല. ഒരുമിച്ചുള്ള ജീവിതത്തിലെ നിസ്സാരസംഗതികള്‍ പോലും സുന്ദരവും സാര്‍ത്ഥകവുമായിരുന്നുവെന്ന് ഒട്ടൊരു ആത്മനിന്ദയോടെ തിരിച്ചറിയുകയാണയാള്‍. ബുകോവ്‌സ്കി എഴുതുന്നു:
എക്കാലവും ഞാന്‍
പറയാന്‍ ഭയന്ന
ആ കടുത്ത വാക്കുകളും
ഇപ്പോള്‍ പറയാം:
"ഞാന്‍ നിന്നെ പ്രണയിക്കുന്നു."
'നോ എന്‍ഡി'ലൂടെ കീസ്‌ലോവ്‌സ്കി വരച്ചിടുന്ന ചിത്രവും ഒരര്‍ത്ഥത്തില്‍ ഇതിന്‌ സമാനമാണ്‌. ഒരിക്കലും പറയാന്‍ കഴിയാതിരുന്ന വിലപ്പെട്ട വാക്കുകളെക്കുറിച്ചുള്ള തീവ്രമായ നോവാണ്‌ ഉര്‍സുല സൈറോയുടെ ശേഷിക്കുന്ന ജീവിതം. ആന്റെക്കിന്റെ ശവക്കല്ലറയ്ക്കു മുന്നിലിരുന്ന് അവള്‍ പറയുന്നു: "ഞാന്‍ നിന്നെ സ്നേഹിക്കുന്നു. നീ കേള്‍ക്കുന്നുണ്ടോ? ഞാന്‍ നിന്നെ സ്നേഹിക്കുന്നു!" ജീവിതത്തിലൂടെയും ഒടുവില്‍ മരണത്തിലൂടെയും തന്റെ പ്രണയവചനം ആന്റെക്കിന്റെ ആത്മാവിനോട്‌ ഉരുവിടുകയാണവള്‍ ചെയ്യുന്നത്‌. ടെലിഫോണ്‍ വയര്‍ മുറിച്ചുമാറ്റി, അടുക്കളമുറിയിലെ പുറത്തേക്കുള്ള ചെറിയ പഴുതുകള്‍ പോലുമടച്ചു വച്ച്‌, പ്ലാസ്‌റ്ററിനാല്‍ വായ മൂടി ഭൗതികലോകവുമായുള്ള എല്ലാ വിനിമയങ്ങള്‍ക്കും വിരാമമിട്ട്‌, ഗ്യാസടുപ്പിന്റെ നോബുകള്‍ തുറന്നു വച്ച്‌, ഉത്‌കടമായ വേദനയുടെ പ്രതിരൂപമെന്നോണം തല കുനിച്ചിരിക്കുന്ന ഉല്ലയുടെ മുഖത്തു നിന്നും പിന്‍വാങ്ങുന്ന ക്യാമറ തൊട്ടുപിന്നീട്‌ വെളിപ്പെടുത്തുന്നത്‌ ആന്റെക്ക്‌ മുഖമുയര്‍ത്തുന്ന ദൃശ്യമാണ്‌. മരണനിമിഷത്തിനടുത്തെത്തിയ ഉല്ലയുടെ ശിരസ്സ്‌ ആന്റെക്കിന്റെ നെഞ്ചോടു ചേരുമ്പോള്‍ പ്രീസ്‌നര്‍ ഒരുക്കിയ സുന്ദരമായ പശ്ചാത്തലസംഗീതവും ഈ ചലച്ചിത്രം നല്‌കുന്ന സൗന്ദര്യാനുഭവവും അവയുടെ പാരമ്യതയിലെത്തുന്നു.


അനുബന്ധം: 1985-ലാണ്‌ 'നോ എന്‍ഡ്‌' ആദ്യമായി പ്രദര്‍ശിപ്പിക്കപ്പെട്ടത്‌.
പോളിഷ്‌ സിനിമയിലെ കുലപതികളിലൊരാളായി എണ്ണപ്പെടുന്ന ക്രിസ്‌തോഫ് കീസ്‌ലോവ്‌സ്കി 1996-ല്‍, തന്റെ 54-ാ‍ം വയസ്സില്‍ അന്തരിച്ചു.
ഫീച്ചര്‍ സിനിമയിലും ഡോക്യുമെന്ററി നിര്‍മ്മാണത്തിലും ഒരു പോലെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്‌ അദ്ദേഹം.
നോ എന്‍ഡ്‌, ക്യാമറാ ബഫ്‌, ഡബ്‌ള്‍ ലൈഫ്‌ ഓഫ്‌ വെറോണിക്ക്‌, ഡെക്കലോഗ്‌ (പത്തു ചിത്രങ്ങളടങ്ങിയ ഒരു പരമ്പര. ഇവയില്‍ എ ഷോര്‍ട്‌ ഫിലിം എബൗട്‌ ലൗ, എ ഷോര്‍ട്‌ ഫിലിം എബൗട്‌ കില്ലിംഗ്‌ എന്നിവ ഏറെ പ്രസിദ്ധം), ത്രീ കളേഴ്സ്‌ ത്രയം (ബ്ലൂ, റെഡ്‌, വൈറ്റ്‌) എന്നിവ കീസ്‌ലോവ്‌സ്കിയുടെ പ്രശസ്തങ്ങളായ ഫീച്ചര്‍ ചിത്രങ്ങളില്‍ പെടുന്നു.

Monday, June 04, 2007

മരണാനന്തരബഹുമതി

അന്യാദൃശമായ പ്രതിഭയും ജീവിതത്തെ സംബന്ധിച്ച കാവ്യാത്മകമായ ഉള്‍ക്കാഴ്‌ചയുമുള്ള ഒരെഴുത്തുകാരി. അക്ഷരത്തെ സ്നേഹിക്കുന്ന ആരും ആദരവോടെ മാത്രം കാണുന്ന വ്യക്തിത്വം. അവരുടെ 'ചെരുപ്പിന്റെ വാറഴിക്കാന്‍' പോലും യോഗ്യതയില്ലാത്ത ഒരാള്‍ അവരെപ്പറ്റി മഞ്ഞപ്പുസ്തകങ്ങള്‍ നാണിച്ചുപോകുന്ന ഭാഷയില്‍ എന്തൊക്കെയോ എഴുതിക്കൂട്ടുന്നു. നോവല്‍ എന്നു വിളിക്കുന്നു. പ്രസിദ്ധീകരിക്കുന്നു. പ്രസാധകന്റെ കയ്യില്‍ നിന്നും പ്രതിഫലവും അനാഗതശ്മശ്രുക്കളുടെയും ഞരമ്പുരോഗികളുടെയും രഹസ്യാദരവും കൈപ്പറ്റി ആത്മനിര്‍വൃതിയടയുന്നു.

കാലമേറെ ചെല്ലുന്നു. എല്ലാ ജീവജാലങ്ങളെയും പോലെ പ്രസ്തുത നോവലെഴുത്തുകാരനും മരണമടയുന്നു. 'കുനിഞ്ഞ ശിരസ്സുകളോടെയും വിങ്ങുന്ന ഹൃദയങ്ങളോടെയും' ജനം ക്യൂവായി നിന്ന് 'ജനകീയസാഹിത്യപ്രതിഭയ്ക്ക്‌' ആദരാഞ്ജലികളര്‍പ്പിക്കുന്നു. സര്‍വ്വം മംഗളം, ശുഭം.

മരിച്ചുകഴിഞ്ഞാല്‍ ഏതു പരമനീചനെയും അവധൂതനാക്കുന്ന കലാപരിപാടിയെ എന്തു പേരിട്ടു വിളിക്കും? ചികിത്സ ആവശ്യമുള്ള രോഗമെന്നോ?

അന്യന്റെ കിടപ്പറയില്‍ ഒളിഞ്ഞു നോക്കാനുള്ള വ്യഗ്രത, സ്ത്രീകള്‍ എന്തുതരം കഴിവുകളുള്ളവരാണെങ്കിലും അവരെപ്പറ്റി താണതരം അശ്ലീലം മാത്രം പറഞ്ഞ്‌ രസിക്കല്‍ എന്നിങ്ങനെ പലതരം വൈകൃതങ്ങള്‍ മലയാളി 'സൈക്കി'യുടെ ഭാഗമാണെന്നു മാത്രമല്ല, അവയൊക്കെ ഒരളവു വരെ സ്വീകാര്യത നേടിയിട്ടുള്ള ഒരു സമൂഹവുമാണ്‌ നമ്മുടേത്‌. അപ്പോള്‍ അത്തരം മനോനിലയെ പരസ്യാഘോഷമാക്കി മാറ്റുന്നവര്‍ പ്രകീര്‍ത്തിക്കപ്പെടുന്നത്‌ സ്വാഭാവികം. മറിച്ച്‌, അവനവന്റെ ജീവിതത്തെ നിരീക്ഷണവസ്തുവാക്കാന്‍ തുനിയുന്ന എഴുത്തുകാര്‍ 'തെറിച്ചവ'രായി എണ്ണപ്പെടുകയും ചെയ്യും. മലയാളം മരിക്കാതിരിക്കുന്നതിനോടൊപ്പം മലയാളിയുടെ ശീലങ്ങളും മരിക്കാതിരിക്കട്ടെ.

Monday, March 05, 2007

What stops you from apologizing to us, Mr. Yahoo!?

I have been writing ads for seven years. But this is the first time I use exclamation mark and question mark together at the end of a sentence! And, this is not an ad but a word of protest. Protest against plagiarism.

First, Yahoo! ‘surprised’ us with a reckless act of plagiarism. And, inevitably, forced us to question them, as well. A sincere apology, a few words, could have healed the wound and gained Yahoo! its credibility back. But they didn’t do it. Instead, they simply blamed (?) it on a company that provided content for their portal. It might be true that the mistake (a fatal one, indeed.) was committed by some immature, junior guys from the other organization. But it doesn’t mean that Yahoo! can stay away from the responsibility of the deed.

A corporate entity is supposed to behave like a perfect gentleman. Not like a pickpocket in a bus who tries to hide behind someone when a traveler complains about a lost valet.

Aren’t you listening, Yahoo!?

Wednesday, February 21, 2007

കവിതയിലെ കലാസംവിധാനം

പരസ്യം ഡിസൈന്‍ ചെയ്യുമ്പോള്‍ കൊള്ളാവുന്ന ആര്‍ട്‌ ഡയറക്ടര്‍മാര്‍ പിന്തുടരുന്ന ഒരു തത്വമുണ്ട്‌. അതിലെ ടെക്സ്റ്റ്‌ എങ്ങനെ വായിക്കപ്പെടണമോ അതിനനുസരിച്ച്‌ ടൈപ്പ്‌ ഫേസും അക്ഷരങ്ങളുടെ വലിപ്പവും വരികള്‍ക്കിടയിലെ സ്ഥലവും ഒക്കെ ക്രമീകരിക്കുക എന്ന തത്വം. ഉദാഹരണത്തിന്‌ ഉറക്കെ ഉച്ചരിക്കപ്പെടേണ്ട വിധം സ്ട്രോങ്ങ്‌ ആയ ഒരു ഹെഡ്‌ ലൈനാണെങ്കില്‍ വളരെ ബോള്‍ഡായ (impact പോലുള്ള) ഒരു ഫോണ്ട്‌ സാമാന്യം വലിയ പോയിന്റ്‌ സൈസ്‌ ഉപയോഗിച്ചാവും ഹെഡ്‌ലൈന്‍ നിര്‍മ്മിക്കുന്നത്‌. മറിച്ച്‌ ഒരു whispering tone ആണ്‌ ഹെഡ്‌ലൈനിനു വേണ്ടതെങ്കില്‍ കനം കുറഞ്ഞ, അഴകും വെടിപ്പുമുള്ള ഒരു ഫോണ്ട്‌ (അധികം വലിപ്പമില്ലാതെ) ഉപയോഗിക്കും. ഇങ്ങനെ വായനയെ സൂക്ഷ്മമായി നിര്‍വചിച്ച്‌ ആര്‍ട്‌ ഡയറക്ഷനില്‍ പല പരീക്ഷണങ്ങളും നടത്താറുണ്ട്‌, പലരും. ചിലപ്പോള്‍ വിജയിക്കും, ചിലപ്പോള്‍ പരാജയപ്പെടും.

കവിതയില്‍ ഇത്തരമൊരു ആര്‍ട്‌ ഡയറക്ഷന്‍ സാധ്യമല്ല. അതിന്‌ പ്രസക്തിയുമില്ല. (ശരിയല്ലേ, കുമാര്‍ ജീ?) കവിതക്ക്‌ അതിന്റെ ഭാഷയിലൂടെ മാത്രമേ സംവേദിക്കാനാകൂ. അതാണതിന്റെ ശരിയും. ആവറേജ്‌ ആയ ഒരു ഹെഡ്‌ ലൈനിന്‌ പോലും അസാധാരണമായ ഒരു വിഷ്വല്‍ ടച്ച്‌ കൊടുത്ത്‌ വായനക്കാരനെ വലിച്ചടുപ്പിക്കുന്ന ആര്‍ട്‌ ഡയറക്ഷന്‍ എന്ന മാജിക്ക്‌ കവിതയ്ക്ക്‌ പ്രാപ്യമല്ല. അപ്പോള്‍ കവി (അയാളുടെ ഭാഷയില്‍) എന്തു ചെയ്യും?

ആകെ ചെയ്യാന്‍ പറ്റുന്നത്‌ ഇതാണ്‌: വരികള്‍ മുറിക്കാം, താളം തെറ്റിച്ച്‌ പുതിയൊരു താളമോ താളമില്ലായ്മയോ ഉണ്ടാക്കാം. ചിഹ്നങ്ങള്‍ വേണ്ടിടത്ത്‌ ഇടാതെയും വേണ്ടാത്തിടത്ത്‌ ഇട്ടും പരീക്ഷിക്കാം. പൂര്‍ണ്ണവിരാമമിടുന്നതിന്‌ പകരം "ഈ വാക്യം ഇവിടെ അവസാനിച്ചു, എന്നാല്‍ അവസാനിച്ചില്ല" എന്ന മട്ടില്‍ അടുത്ത വരിക്ക്‌ മുന്നിലായി കുറച്ചധികം സ്ഥലം മാത്രമിടാം. (ബ്ലോഗിലും സ്വന്തമായിറക്കുന്ന പുസ്തകത്തിലും ഇതൊക്കെ പൂര്‍ണ്ണമായും സാധ്യമാണ്‌. മാഗസിനുകളില്‍ എഡിറ്ററും ലേ-ഔട്ട്‌ ആര്‍ട്ടിസ്റ്റും ചേര്‍ന്നു കാര്യങ്ങള്‍ കുളമാക്കിയേക്കും!)

പല ചിഹ്നങ്ങളും ഒരു വാക്കില്‍ നിന്ന് അടുത്ത വാക്കിലേക്ക്‌, അല്ലെങ്കില്‍ ഒരു വാക്യത്തില്‍ നിന്ന് അടുത്ത വാക്യത്തിലേക്ക്‌ നിര്‍മ്മിച്ച പാലങ്ങളാണെന്നു കരുതിയാല്‍ ഒരു പാലം തകര്‍ത്ത്‌ വായനക്കാരനെ കിടങ്ങിലേക്ക്‌ വീഴ്‌ത്താനുള്ള അവകാശവും കവിക്കുണ്ട്‌. അല്ലെങ്കില്‍ "ഇവിടെ പാലമില്ല, കിടങ്ങ്‌ ചാടിക്കടന്നോളൂ" എന്നൊരു നിശ്ശബ്ദപ്രസ്താവവുമാവാം അത്‌. ചിലര്‍ക്ക്‌ ആ 'വീഴ്‌ച' ഉത്തേജനമാവും, ചിലരുടെ നട്ടെല്ലിന്‌ ക്ഷതം പറ്റും. ചിലര്‍ 'ത്രില്ലോ'ടെ ചാടിക്കടക്കും. എന്തായാലും കവിതവായന ഒരു സാഹസപ്രവൃത്തി തന്നെ. മുന്‍വിധികളോടെ ചെയ്യാന്‍ പറ്റാത്ത ഒരു സാഹസം.

"കവിത നമുക്ക്‌ വേണ്ടി പാകപ്പെടുകയല്ല, മറിച്ച്‌ നമ്മള്‍ കവിതയ്ക്കു വേണ്ടി പാകപ്പെടുകയാണ്‌ വേണ്ടതെ"ന്ന് കമലാദാസ്‌ പറഞ്ഞത്‌ എവിടെയോ വായിച്ച ഓര്‍മ്മ.


ഒരു വിപരീതചിന്ത കൂടി : ചായം വച്ചിരുന്ന പാത്രം അബദ്ധത്തില്‍ ക്യാന്‍വാസിലേക്ക്‌ മറിഞ്ഞപ്പോള്‍ അതെടുത്ത്‌ ഫ്രെയിം ചെയ്ത്‌ പ്രദര്‍ശിപ്പിച്ച ചിത്രകാരനെപ്പോലുള്ള കവികളും അത്‌ കണ്ട്‌ 'ഉജ്ജ്വലം' എന്ന് വിസ്മയിച്ച കലാനിരൂപകനെപ്പോലുള്ള വായനക്കാരും ഇല്ലാതില്ല! അതോ, അവരാണോ എണ്ണത്തില്‍ കൂടുതല്‍?

Tuesday, February 06, 2007

മയില്‍ എന്ന പെണ്‍കുട്ടി




ടി.വി. സ്ക്രീനില്‍ ന്യൂയോര്‍ക്കിലെ തെരുവിലൂടെ കമലഹാസനും ജ്യോതികയും അലസമായി നടക്കുന്നു. ഗൗതം മേനോന്റെ ട്രേഡ്‌ മാര്‍ക്ക്‌ ചടുലദൃശ്യങ്ങള്‍. ഹാരിസ്‌ ജയരാജിന്റെ ത്രസിപ്പിക്കുന്ന സംഗീതം അമേരിക്കന്‍ നഗരനിശയുടെ ആത്മാവിനെ എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നു:
"മഞ്ചള്‍ വെയില്‍ മറയുതേ
മെല്ലെമെല്ലെ ഇരുളുതേ
പളിച്ചിടും വിളക്കുകള്‍
പകല്‍ പോല്‍ കാട്ടുതേ..."

മതിലിനപ്പുറത്ത്‌ നിന്ന് മയിലിന്റെ വിടര്‍ന്ന കണ്ണുകള്‍ ടി.വി.യില്‍ തറഞ്ഞു നില്‌ക്കുന്നുണ്ട്‌. നാല്‌ മിനിറ്റു കഴിഞ്ഞാല്‍ അവള്‍ കൂരയിലേക്ക്‌ പോകും. എന്തെങ്കിലും പണിയുണ്ടാകും, അവള്‍ക്കവിടെ.

ഇത്‌ മയില്‍ എന്ന ബാലിക. പ്രായം പത്തോ പതിനൊന്നോ വരും. കോയമ്പത്തൂരില്‍ ഞാന്‍ താമസിക്കുന്ന വാടകവീടിനടുത്തുള്ള, കെട്ടിടനിര്‍മ്മാണത്തൊഴിലാളികള്‍ താമസിക്കുന്ന ഒരു താല്‌ക്കാലിക കോളനിയിലാണ്‌ ഇവളുടെ വാസം.

കഴിഞ്ഞ രണ്ടു വര്‍ഷമായി വസ്തു ഇടപാട്‌, കെട്ടിടനിര്‍മ്മാണം എന്നീ രംഗങ്ങളില്‍ മുമ്പ്‌ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള അഭിവൃദ്ധിയാണ്‌ കോയമ്പത്തൂരില്‍. ലോക്കല്‍ ദല്ലാളന്മാര്‍ മുതല്‍ വന്‍കിട ബില്‍ഡര്‍മാരും എന്‍.ആര്‍.ഐ.കളും വരെ സജീവമാണ്‌ ഇവിടുത്തെ റിയല്‍ എസ്റ്റേറ്റ്‌ രംഗത്ത്‌. നിര്‍മ്മാണത്തൊഴിലാളികള്‍ക്കും, സ്വാഭാവികമായും, നല്ല ഡിമാന്റുണ്ട്‌. മയിലിന്റെ കൂട്ടര്‍ സേലം നഗരത്തിന്റെ പ്രാന്തപ്രദേശത്തെങ്ങോ നിന്ന് കോയമ്പത്തൂരിലെത്തിയതാണ്‌. കുറെ കുടുംബങ്ങളുണ്ട്‌. തെലുങ്കും തമിഴും കലര്‍ന്ന, കേട്ടാല്‍ പ്രാകൃതമെന്നു തോന്നിയേക്കാവുന്ന, വാമൊഴിയില്‍ അന്യോന്യം സംസാരിക്കും. ആണും പെണ്ണും പണിയെടുക്കും. കുറെയധികം കുട്ടികളുമുണ്ട്‌. കൈക്കുഞ്ഞുങ്ങള്‍ മുതല്‍ കൗമാരപ്രായക്കാര്‍ വരെ. കുട്ടികളുടെ കൂട്ടത്തില്‍ എപ്പോഴും തലയെടുപ്പോടെ നില്‌ക്കുന്നവളാണ്‌ മയില്‍.

മയിലിനെപ്പറ്റി എഴുതണമെന്ന് എനിക്ക്‌ തോന്നിയതെന്തു കൊണ്ടാവും? സുന്ദരിയാണ്‌ മയില്‍. നീണ്ട കണ്ണുകളും വരച്ചുവച്ചതു പോലുള്ള പുരികങ്ങളും ആകൃതിയൊത്ത മൂക്കും നല്ല ഭംഗിയുള്ള കറുപ്പ്‌ നിറവുമൊക്കെ ചേര്‍ന്ന വളരെ ആകര്‍ഷകമായ ഒന്നാണ്‌ അവളുടെ മുഖം. പക്ഷെ മയിലിനെ ഞാന്‍ ശ്രദ്ധിക്കാന്‍ കാരണം അതായിരുന്നില്ല. ഒരിക്കല്‍ ആദിത്യനുമായി (എന്റെ മകന്‍) ടെറസില്‍ ക്രിക്കറ്റ്‌ കളിക്കുമ്പോള്‍ താഴെ റോഡിലേക്ക്‌ തെറിച്ചുപോയ പന്ത്‌ തിരികെ എറിഞ്ഞു തന്നത്‌ മയിലായിരുന്നു. ശീലത്തിന്റെ പുറത്ത്‌ "താങ്ക്സ്‌" എന്ന് അറിയാതെ പറഞ്ഞുപോയ എന്നോട്‌ ദൃഡസ്വരത്തില്‍ "യൂ ആര്‍ വെല്‍കം!" എന്നു മറുപടി പറഞ്ഞപ്പോഴാണ്‌ എണ്ണ കാണാതെ ചെമ്പിച്ച മുടിയും തിളങ്ങുന്ന കണ്ണുകളുമുള്ള ആ കുട്ടിയെ ഞാന്‍ തെല്ലൊരമ്പരപ്പോടെ ശ്രദ്ധിച്ചത്‌.

മയിലിനെപ്പറ്റി അധികമൊന്നും എനിക്കറിയില്ല. വെള്ളം നിറച്ച കുടം ഒക്കത്തുവച്ചു നടന്നു പോകുന്നതും അടുത്ത വീടുകളില്‍ പാത്രങ്ങളും വസ്ത്രങ്ങളുമൊക്കെ കഴുകിക്കൊടുക്കുന്നതും തന്നെക്കാള്‍ പ്രായം കുറഞ്ഞ കുട്ടികളെ വട്ടത്തിലിരുത്തി കളിപ്പിക്കുന്നതുമൊക്കെ കാണാറുണ്ട്‌, എപ്പോഴും. പണി ചെയ്യുമ്പോഴും കളിക്കുമ്പോഴുമൊക്കെ പ്രായത്തില്‍ കവിഞ്ഞ ദാര്‍ഡ്യമാണ്‌ അവളുടെ മുഖത്ത്‌. മയില്‍ ഒരു 'സാധുപെണ്‍കുട്ടി'യല്ല തന്നെ. തന്റെ ജീവിതത്തിലെ പരിമിതസാഹചര്യങ്ങളോട്‌ പൊരുത്തപ്പെടാനും ചുറ്റും കാണുന്ന കാര്യങ്ങളെ തന്റേതായ രീതിയില്‍ നിര്‍വ്വചിക്കാനുമുള്ള ഒരു തരം സാമര്‍ത്ഥ്യം അവള്‍ക്കുണ്ടെന്നു തോന്നിയിട്ടുണ്ട്‌, പലപ്പോഴും. അവളുടെ മുഖത്ത്‌ നോക്കി ഒരാള്‍ ചിരിച്ചാല്‍, അവള്‍ക്ക്‌ പരിചയമുള്ള ആളാണെങ്കില്‍ പോലും, അവള്‍ തിരികെ പുഞ്ചിരിക്കണമെന്നില്ല. പകരം ചിരിച്ചയാളുടെ കണ്ണിലേക്ക്‌ നോക്കും അവള്‍, ആ ചിരിയുടെ അര്‍ത്ഥം വായിക്കാനെന്നോണം. ചിലപ്പോള്‍ മാത്രം ചുണ്ടിന്റെ കോണു കൊണ്ട്‌ ഒരു ചിരി പകരം നല്‌കിയെന്നിരിക്കും. ചെയ്യുന്ന പണിക്ക്‌ അവള്‍ വിചാരിക്കുന്നത്ര പണം കൊടുത്തില്ലെങ്കില്‍ മുഖം കറുപ്പിക്കാനും മടിയില്ല മയിലിന്‌. ഗൗരവത്തോടെ കാശിന്‌ കണക്കു പറയും അവള്‍.

മറ്റു കുട്ടികളെപ്പോലെ പെട്ടെന്ന് ആഹ്ലാദമോ സങ്കടമോ ഭയമോ ഒക്കെ പ്രകടിപ്പിക്കുന്ന പ്രകൃതമല്ല മയിലിന്റേത്‌. ഞായറാഴ്ചകളില്‍ മയില്‍ താമസിക്കുന്ന താല്‌ക്കാലിക ചേരിയിലെ പുരുഷന്മാര്‍ മോണിറ്റര്‍ എന്ന വിലകുറഞ്ഞ വിസ്കി മൂക്കറ്റം കേറ്റി പരസ്പരം ലഹളകൂട്ടുന്ന പതിവുണ്ട്‌. ഉറക്കെ ചീത്ത പറയുകയും ശപിക്കുകയുമൊക്കെ ചെയ്തുകൊണ്ട്‌ സ്ത്രീകളും പങ്കു ചേരാറുണ്ട്‌ ഈ കലാപരിപാടിയില്‍. കുട്ടികള്‍ ജിജ്ഞാസയോടെയും ഭയത്തോടെയും "അടുത്തതെന്ത്‌?" എന്ന് നോക്കിനില്‌ക്കും. മയില്‍ മാത്രം നിര്‍വികാരമായ മുഖത്തോടെ ഏതെങ്കിലും കോണില്‍ സ്വസ്ഥമായി നില്‌ക്കുന്നതു കാണാം. ദീപാവലിരാത്രിയില്‍ അപ്രതീക്ഷിതമായി ഒരു കൂട്‌ കമ്പിത്തിരി ലഭിച്ചപ്പോള്‍ മാത്രമാണ്‌ മയിലിന്റെ മുഖത്ത്‌ ആഹ്ലാദം നിറഞ്ഞു കത്തുന്നത്‌ കണ്ടത്‌.

"എത്ര വരെ പഠിച്ചു?" എന്ന ചോദ്യത്തിനു മുന്നില്‍ മാത്രം മയില്‍ മുഖം താഴ്ത്തി, ശബ്ദവും. രത്തിനപുരിയിലെ നാറുന്ന മാലിന്യക്കൂനയോട്‌ ചേര്‍ന്നുള്ള സര്‍ക്കാര്‍ സ്ക്കൂളില്‍ നാലാം ക്ലാസ്സ്‌ വരെ പഠിച്ചിട്ടുണ്ടവള്‍. പഠനം നിര്‍ത്തിയിട്ട്‌ ഒരു വര്‍ഷത്തിലേറെയായി. ഫോട്ടോയെടുക്കുന്നതിലും അവള്‍ തീരെ താല്‌പര്യം കാണിച്ചില്ല. വലിയൊരു പ്രിന്റടിച്ചു തരാമെന്ന് പറഞ്ഞിട്ടും നിര്‍വികാരതയോടെ "വേണാ!" എന്നാണവള്‍ പറഞ്ഞത്‌.

മയിലിനെക്കാണുമ്പോഴൊക്കെ മനസ്സിലേക്ക്‌ തള്ളി വരുന്ന ചില വരികളുണ്ട്‌. സുഗതകുമാരിയുടേതാണ്‌, വളരെക്കാലം മുമ്പ്‌ വായിച്ചവ:
"ഇവളെ കുളിപ്പിച്ചു വാര്‍മുടി മിനുക്കിയ-
ക്കരതാരിലായ്‌ പാഠപുസ്തകക്കെട്ടും നല്‌കി,
പച്ചയും വെളുപ്പുമാം സ്കൂളുടുപ്പിടുവിച്ചു
നിര്‍ത്തുകില്‍, ഉഷസ്സു പോല്‍ ഇവളും പ്രകാശിക്കും.
ഇവളും തലയാട്ടിച്ചിരിച്ചു കൊഞ്ചിപ്പാടും:
ഇതു താന്‍ ലോകത്തേക്കും സുന്ദരമാകും രാജ്യം."

കവിത വായിക്കുന്നതും നൊമ്പരപ്പെടുന്നതുമൊക്കെ എന്തെളുപ്പം, അല്ലേ?